ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തെരഞ്ഞടുപ്പുകാലത്ത് മോദി നല്‍കിയ വലിയ വാഗ്ദാനങ്ങള്‍ എവിടെയെന്നായിരുന്നു മന്‍മോഹന്‍ സിങിന്റെ വിമര്‍ശനം. രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ട് ലക്ഷം പേര്‍ക്ക് പോലും തൊഴില്‍ നല്‍കിയില്ലല്ലോ എന്നായിരുന്നു മോദിക്കെതിരായ മന്‍മോഹന്‍സിങിന്റെ പരിഹാസം. രാജ്യത്തിന്റ സാമ്പത്തിക രംഗത്തെ ബിജെപി കുട്ടിച്ചോറാക്കുകയാണ്. നോട്ട് അസാധുവാക്കൽ പോലുള്ള നടപടികൾ സന്പദ് രംഗത്തെ മോശമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു
മോദി ഭരണത്തിന് പിന്നാലെ അതിര്‍ത്തിയിലെ സ്ഥിതി ഗതികള്‍ സുരക്ഷിതമല്ലാതാക്കിയെന്നും മുന്‍പില്ലാത്ത വിധം ജമ്മുകശ്മിരിനെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്‌തെന്നും മന്‍മോഹന്‍ പറഞ്ഞു. സമ്മേളനത്തില്‍ ആനന്ദ് ശര്‍മ്മ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. സ്ഥിരതയുള്ള ഇന്ത്യയുടെ വിദേശ നയത്തെ മോദി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും വിദേശ നയത്തില്‍ മോദി സര്‍ക്കാര്‍ സ്വന്തം അജണ്ട നടപ്പാക്കുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തി. ഇന്ന് വൈകുന്നേരം നാല് മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിന് മുന്‍പ് വിഷന്‍ 2020 എന്ന പേരിലുള്ള പ്രവര്‍ത്തന പദ്ധതിയും പുറത്തിറക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ