ന്യൂഡൽഹി: ബീഹാറിൽ ആർജെഡി പിന്തുണയോടെ മത്സരിക്കുന്ന കനയ്യകുമാറിന് പിന്തുണയേറുന്നു. കനയ്യ കുമാര്‍ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി എൻസിപി രംഗത്തെത്തി. കനയ്യ ജയിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് മുതിർന്ന എൻസിപി നേതാവ് താരിഖ് അൻവറാണ് പ്രഖ്യാപനം നടത്തിയത്.
ജെഎന്‍യു വിദ്യാർഥി യൂണിയൻ നേതാവായിരുന്ന കനയ്യ കുമാർ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2019 ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്വദേശമായ ബിഹാറിലെ ബേഗുസാരായിൽ നിന്നാകും കനയ്യ ജനവിധി തേടുകയെന്നാണ് വ്യക്തമാകുന്നത്.
ബിജെപി നിതീഷ്കുമാര്‍ കൂട്ടുകെട്ടിനെതിരെ കനയ്യ കുമാര്‍ മൽസരിച്ചാൽ പിന്തുണയ്ക്കുമെന്നാണ് എന്‍സിപി നിലപാട് അറിയിച്ചത്. ബിഹാറില്‍ ബിജെപിക്കെതിരായ വിശാലസഖ്യത്തിന്‍റെ ഭാഗമായാകും സിപിഐക്കുവേണ്ടി ജെഎന്‍യു നേതാവ് പോരാട്ടത്തിനിറങ്ങുക. സിപിഐ നേതൃത്വം കനയ്യയുടെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപി സിറ്റിംഗ് സിറ്റാണ് ബേഗുസാര.
കോണ്‍ഗ്രസ്, ആർജെഡി പിന്തുണയോടെ ബിജെപി സ്ഥാനാര്‍ഥിയെ മലര്‍ത്തിയടിക്കാമെന്നാണ് സിപിഐയുടെ പ്രതീക്ഷ. ആർജെഡിയുടെ തൻവീറിനെ 58,000 ലേറെ വോട്ടിനാണ് ബിജെപിയിലെ ഭോലസിംഗ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്.
സിപിഐ സ്ഥാനാര്‍ഥി ഇവിടെ രണ്ട് ലക്ഷത്തിനടുത്ത് വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത് കനയ്യയ്ക്ക് വിജയപ്രതീക്ഷ നല്‍കുന്ന ഘടകമാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ