പാറ്റ്ന : പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ബാങ്കിലെ കസ്റ്റമർ സർവീസ് പോയിന്റ് മേധാവിയായ പിന്റു സിംഗാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ചയാണ് പിന്റുവിനെ ആയുധധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. രാത്രി 11 മണിയോടെ തട്ടിക്കൊണ്ടുപോയ പിന്റുവിനെ, പുലർച്ചെ രണ്ടുമണിക്ക് അക്രമി സംഘം കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. പിന്റുവിന്റെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
വൈശാലി ജില്ലയിൽ ഒരു വ്യവസായി വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ 48 മണിക്കൂറുകൾക്കകമാണ് പിന്റു സിംഗിന്റെ വധം. ഗഞ്ചൻ ഖേംക എന്ന വ്യവസായിയാണ് വ്യാഴാഴ്ച ഹാജിപൂരിൽ വെച്ച് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഇതിലെ പ്രതികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
അതിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കോൺഗ്രസും ആർജെഡിയും രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നതിന് തെളിവാണ് ഈ സംഭവങ്ങൾ. ക്രിമിനലുകൾ സംസ്ഥാനത്ത് സ്വതന്ത്രമായി വിഹരിക്കുകയാണെന്നും ആർജെഡി വക്താവ് ഭായ് വിരേന്ദർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ