മുംബൈ: മഹാരാഷ്ട്രയിലെ ദലിത്- മറാഠാ കലാപത്തിന് കാരണക്കാരനായ ഹിന്ദു സംഘടനാ നേതാവ് അറസ്റ്റിലായി. തീവ്ര ഹിന്ദുത്വ സംഘടനയായ സമസ്ത ഹിന്ദു അഘാഡിയുടെ നേതാവായ മിലിന്ദ് എക്ബൊട്ടെയാണ് പിടിയിലായത്. അറസ്റ്റിൽ നിന്ന് രക്ഷ തേടി ഇയാൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൂനെയിലെ വീട്ടിൽ നിന്നും പൊലീസ് എക്ബോട്ടെയെ അറസ്റ്റു ചെയ്തത്.
ജനുവരി ഒന്നിന് പുനെയിലുണ്ടായ ദലിത്- മറാഠാ സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിന് കാരണക്കാർ എക്ബോട്ടെയും, ശിവ പരിഷ്ത്താൻ എന്ന ഹിന്ദു സംഘടനയുടം നേതാവായ സംബാജി ബിഡെയുമാണെന്നായിരുന്നു പരാതി ഉയർന്നത്. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പുനെ ശിവജി നഗറിലുള്ള വീട്ടിൽ വൻ സന്നാഹത്തോടെ എത്തിയാണ് പൊലീസ് എക്ബോട്ടെയെ അറസ്റ്റ് ചെയ്തത്. ദലിത് സന്നദ്ധ പ്രവർത്തകരായ അനിത സാൽവെ, സുഷമ അന്ധാരെ എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
1818 ഇൗസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം ചേർന്ന് ദലിത് വിഭാഗത്തിലെ മെഹർ സമുദായക്കാരായ സൈനികർ പെഷ്വാ സൈന്യത്തെ തോൽപിച്ച കൊരെഗാവ് യുദ്ധസ്മരണക്ക് ദലിതുകൾ കൂട്ടമായി എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഇതിൽ ഒരാൾ മരിക്കുകയും സംഘർഷം സംസ്ഥാനമാകെ പടരുകയുംചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ