പുലര്‍ച്ചെ അഞ്ചരയ്ക്ക് റേഡിയോയില്‍ രബീന്ദ്ര സംഗീതം കേള്‍ക്കുമായിരുന്നെന്ന് മോദി, ഏതു സ്‌റ്റേഷനിലെന്ന് വിമര്‍ശകര്‍

പുലര്‍ച്ചെ അഞ്ചരയ്ക്ക് റേഡിയോയില്‍ രബീന്ദ്ര സംഗീതം കേള്‍ക്കുമായിരുന്നെന്ന് മോദി, ഏതു സ്‌റ്റേഷനിലെന്ന് വിമര്‍ശകര്‍
പുലര്‍ച്ചെ അഞ്ചരയ്ക്ക് റേഡിയോയില്‍ രബീന്ദ്ര സംഗീതം കേള്‍ക്കുമായിരുന്നെന്ന് മോദി, ഏതു സ്‌റ്റേഷനിലെന്ന് വിമര്‍ശകര്‍

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോടു സംസാരിക്കുന്ന പ്രതിമാസ പ്രക്ഷേപണ പരിപാടിയായ മന്‍കി ബാത്തിലെ പരാമര്‍ശം വിവാദത്തില്‍. ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്ക് ആകാശവാണിയില്‍ രബീന്ദ്രസംഗീതം കേള്‍ക്കാറുണ്ടെന്ന പ്രധാനമന്ത്രിയുടെ അവകാശവാദമാണ്  വിവാദത്തിലായിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് ആകാശവാണി ഇതുവരെ രബീന്ദ്ര സംഗീതം കേള്‍പ്പിച്ചിട്ടില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. മന്‍ കി ബാത്തില്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും സത്യവുമായി ബന്ധമില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നു.

''ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്ക് റേഡിയോയില്‍ രബീന്ദ്ര സംഗീതം കേള്‍പ്പിക്കും, നേരത്തെ എഴുന്നേറ്റ് അതു കേള്‍ക്കുന്ന ശീലം എന്നിക്കുണ്ടായിരുന്നു. എന്നാല്‍ ആ സംഗീതത്തിന്റെ ഭാഷയായ ബംഗാളി എന്നിക്കറിയില്ല'' - മന്‍കി ബാത്തില്‍ ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്ത് ഏതെങ്കിലും റേഡിയോ സ്‌റ്റേഷന്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് രബീന്ദ്ര സംഗീതം കേള്‍പ്പിച്ചതായി തന്റെ അറിവില്‍ ഇല്ലെന്നാണ് ആകാശവാണിയുടെ കൊല്‍ക്കത്ത സ്റ്റേഷന്‍ മുന്‍ അസി. ഡയറക്ടര്‍ ജഗന്നാഥ്  ബസുപറയുന്നത്. കൊല്‍ക്കത്ത സ്റ്റേഷന്‍ രാവിലെ ഏഴേമുക്കാലിനാണ് രബീന്ദ്ര സംഗീതം കേള്‍പ്പിക്കുന്നതെന്നും ബസു പറഞ്ഞതായി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സമയം ഓര്‍ത്തെടുക്കാനാവാതെ പരാമര്‍ശിച്ചതാവാം പ്രധാനമന്ത്രിയെന്നും അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രി പറയുന്നതും ചെയ്യുന്നതും തമ്മില്‍ ബന്ധമൊന്നുമില്ല എന്നതാണ് മന്‍ കി ബാത്തിലെ പരാമര്‍ശത്തിലൂടെ വ്യക്തമാവുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. രബീന്ദ്ര സംഗീതം എപ്പോഴാണ് കേള്‍്പ്പിക്കുന്നത് എന്നെങ്കിലും അദ്ദേഹം അന്വേഷിക്കേണ്ടതായിരുന്നു. ഏതു സ്റ്റേഷനെക്കുറിച്ചാണ് പ്രധാനമന്ത്രി പറയുന്നതെന്ന് അറിയില്ലെന്നും പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. 

ഏതു സ്റ്റേഷനിലാണ് പുലര്‍ച്ചെ അഞ്ചരയ്ക്ക് രബീന്ദ്ര സംഗീതം കേള്‍പ്പിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചാല്‍ മറുപടി ലഭിക്കുമായിരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി പരിഹസിച്ചു. 

പ്രധാനമന്ത്രിയുടെ ചെറുപ്പകാലത്ത് രബീന്ദ്ര സംഗീതം കേള്‍പ്പിച്ചിരുന്നത് എപ്പോഴാണെന്ന് എങ്ങനെ അറിയാനാവുമെന്നാണ് ബിജെപി നേതാവ് സായന്തന്‍ ബസു പ്രതികരിച്ചത്. മറ്റു വിഷയങ്ങളൊന്നുമില്ലാതെ അനാവശ്യ വിവാദമുണ്ടാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളെന്ന് ബസു കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com