ജയ്പൂർ: കിഴക്കൻ രാജസ്ഥാനിൽ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിൽ 22 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. അൽവാർ, ധോൽപൂർ, ഭരത്പൂർ എന്നീ ജില്ലകളിലാണ് കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഇവിടങ്ങലിൽ മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണു. ഇതേത്തുടർന്ന് ഇവിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നിരവധി വീടുകൾ തകർന്നു. മരണസംഖ്യ വർധിക്കുമെന്നാണ് റിപ്പോർട്ട്.
ഭരത്പൂരിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ പൊടിക്കാറ്റിൽ 11 ലേറെ പേർ മരിച്ചു. ബുധനാഴ്ച തന്നെ ചെറിയ രീതിയിൽ രാജസ്ഥാനിലെ കോട്ടയിൽ പൊടിക്കാറ്റ് രൂപപ്പെട്ടിരുന്നു. 45.4 ഡിഗ്രീ സെൽഷ്യസ് ചൂട് അനുഭവപ്പെട്ട സംസ്ഥാനത്ത് ശക്തമായ പൊടിക്കാറ്റിനും ചൂടുകാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപകടത്തിൽ ആവശ്യമായ എല്ലാ സഹായവും ജില്ലകളിൽ എത്തിക്കാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ബുധനാഴ്ച രാത്രി ഡൽഹിയിലും പൊടിക്കാറ്റും ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ