ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊന്ന് തിന്നുവെന്ന് വ്യാജപ്രചാരണം ; ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് നേരെ വംശീയ ആക്രമണം

എന്നാല്‍ നാട്ടുകാര്‍ പറയുന്ന ആണ്‍കുട്ടിയെ കാണാതെയായിട്ടില്ലെന്നും വ്യാജ പ്രചാരണത്തിന്റെ പേരില്‍ ആക്രമണം നടത്തുകയാണെന്നും പൊലീസ് വെളിപ്പെടുത്തി.
ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊന്ന് തിന്നുവെന്ന് വ്യാജപ്രചാരണം ; ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് നേരെ വംശീയ ആക്രമണം

ന്യൂഡല്‍ഹി: ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊന്ന് തിന്നുവെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് നൈജീരിയന്‍ സ്വദേശികളെ പ്രദേശവാസികള്‍ ആക്രമിച്ചതായി പരാതി. ദ്വാരകയ്ക്ക് സമീപമുള്ള കക്രോളയില്‍ വച്ചാണ് നാല്  സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘത്തെ നാട്ടുകാര്‍ ആക്രമിച്ചത്. പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. 250ല്‍ അധികം ആളുകള്‍ ഇവര്‍ താമസിക്കുന്ന വീടിന് മുന്നില്‍ സംഘടിക്കുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഞ്ചാവിനടിമകളാണ് ഇവരെന്നും സമീപവാസിയായ കുട്ടിയെ മയക്കുമരുന്ന് നല്‍കി തട്ടിക്കൊണ്ടു പോയതിന് ശേഷം കൊന്ന് തിന്നുവെന്നായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആരോപണം. എന്നാല്‍ നാട്ടുകാര്‍ പറയുന്ന ആണ്‍കുട്ടിയെ കാണാതെയായിട്ടില്ലെന്നും വ്യാജപ്രചരണത്തിന്റെ പേരില്‍ ആക്രമണം നടത്തുകയാണെന്നും പൊലീസ് വെളിപ്പെടുത്തി. കുട്ടിയെ കാണാതായ കേസുകള്‍ ഒന്നും ദ്വാരകയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഡല്‍ഹിയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വംശീയ അധികക്ഷേപവും ആഫ്രിക്കക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഉറങ്ങിക്കിടന്നിരുന്ന രണ്ട് നൈജീരിയക്കാരെ പുറത്ത്‌നിന്നും പൂട്ടിയതായും താമസ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ഇതൊന്നും വംശീയ ആക്രമണങ്ങള്‍ അല്ലെന്നാണ്  ദേശീയ മാധ്യമങ്ങളോട് പൊലീസ് വ്യക്തമാക്കിയത്. 

 കഴിഞ്ഞ വര്‍ഷം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് നൈജീരിയക്കാര്‍ക്കെതിരെ നാട്ടുകാര്‍ ആക്രമണം നടത്തിയിരുന്നു. ഇവര്‍ കുട്ടികളെ കഞ്ചാവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും നല്‍കി വഴിതെറ്റിക്കുകയാണ് എന്നായിരുന്നു ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com