മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുൻ എംഎല്‍എയും മഹാരാഷ്ട്ര അഫോര്‍ഡബിൾ ഹൗസിങ് ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ മധു ചവാനെതിരെ ബലാത്സംഗക്കേസ്. ചവാനെതിരെ ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസ് എടുത്തത്.
വ്യാജ വാഗ്ദാനങ്ങൾ നൽകി 2002 മുതൽ 2017 വരെ ചവാൻ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. 15 വര്‍ഷത്തോളം നിരന്തരമായി ചവാൻ പീഡിപ്പിച്ചെന്ന് കാട്ടി രണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ പരാതിക്കാരി റായിഗഡിലെ ചിപ്ലുന്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നില്ല. തുടർന്ന് ഇവർ ബോംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ വാദം കേട്ട കോടതി പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും മധു ചവാനെതിരെ കേസ് എടുക്കാനും ആവശ്യപ്പെട്ടു. കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തു അന്വേഷണം ആരംഭിച്ചെന്നും ചവാനെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്തെ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് 69 വയസുകാരനായ മധു ചവാൻ. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും പരാതിക്കാരി നേരത്തെയും ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ടെന്നുമാണ് മധു ചവാന്റെ വിശദീകരണം. മുംബൈയിലെ ഒരു വ്യവസായി നടത്തിയ ഗൂഢോലോചനയാണ് പരാതിയെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ചവാൻ പറഞ്ഞു. അതേസമയം വിഷയത്തിൽ സംസ്ഥാന ബിജെപി നേത്യത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ