ന്യൂഡല്‍ഹി: വിദേശ പൗരത്വം സംബന്ധിച്ച പരാതിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയിലാണ് നടപടി. വിദേശ പൗരത്വ വിഷയത്തില്‍ സത്യാവസ്ഥ എന്താണെന്ന് രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.
രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് സുബ്രഹ്മണ്യന് സ്വാമി ആരോപിക്കുന്നത്. 2003 ല്‍ ബാക്ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരില്‍ ഇംഗ്ലണ്ടിൽ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും സുബ്രഹ്മണ്യന് സ്വാമി പരാതിയില്‍ പറയുന്നു. അതിന്റെ ആന്വല്‍ റിപ്പോര്‍ട്ടില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയ പൗരത്വ വിഭാഗ ഡയറക്ടർ ബി.സി. ജോഷി രാഹുലിന് നോട്ടീസ് അയച്ചിരിക്കുന്നത്. 2016-ൽ സ്വാമിയുടെ ആരോപണങ്ങൾക്കു മറുപടി പറഞ്ഞ രാഹുൽ, ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ചിരുന്നു. 2015-നുശേഷം നിരവധി തവണ സ്വാമി ഈ വിഷയം ആരോപിച്ചിരുന്നെങ്കിലും സർക്കാർ നടപടിക്കു തയാറായിരുന്നില്ല. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് രാഹുലിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയയ്ക്കുന്നത്.
ഏഴു ഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പകുതി പിന്നിട്ടപ്പോഴാണ് കേന്ദ്രസർക്കാരിന്റെ നടപടി. വയനാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നുമാണ് രാഹുല്‍ ഗാന്ധി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ