മോദിയുടെയും അമിത്ഷായുടെയും പെരുമാറ്റച്ചട്ടലംഘനം : തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയുടെ നോട്ടീസ്

കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്
മോദിയുടെയും അമിത്ഷായുടെയും പെരുമാറ്റച്ചട്ടലംഘനം : തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്റെയും പെരുമാറ്റച്ചട്ട ലംഘന കേസ്സുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വിയാണ് കേസ് ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ മെന്‍ഷന്‍ ചെയ്തത്. 

തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് യുക്തമെന്ന് തോന്നുന്ന എന്തു നടപടി സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കും. അപ്പോള്‍ കമ്മീഷന്റെ അഭിഭാഷകന്‍ ഹാജരാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. 

നരേന്ദ്രമോദിയും അമിത് ഷായും നിരവധി തവണ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌ക്രിയ നിലപാട് തുടരുകയാണെന്നുമാണ് ഹര്‍ജി. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

സൈനികനടപടികളെ രാഷ്ട്രീയ നേട്ടത്തിനായി തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിക്കുന്നു. ഏപ്രില്‍ 23 ന് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ മോദി ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലി നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 

സൈന്യത്തെ മോദി സേനയെന്ന് വിശേഷിപ്പിച്ചെന്നാണ് അമിത് ഷാക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. കൂടാതെ രാഷ്ട്രീയ മുതലെടുപ്പിനായി  മോദിയും അമിത് ഷായും വര്‍ഗീയ പരാമര്‍ശം നടത്തുന്നു. ഇതെല്ലാം മാതൃകാ പെരുമാറ്റ ചട്ട ലംഘനങ്ങളാണെന്നും കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com