ന്യൂഡല്‍ഹി: കശ്മീരില്‍ പ്രശ്നപരിഹാരത്തിന് തുടക്കമായിരിക്കുന്നുവെന്ന് ബോളിവുഡ് നടന് അനുപംഖേര്‍. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ് വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുപം ഖേറിന്റെ പ്രതികരണം. കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ്, ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടുമായി അനുപം ഖേര്‍ ട്വിറ്റ് ചെയ്തത്.
കശ്മീരി പണ്ഡിറ്റായ അനുപം ഖേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിനെയും അനുകൂലിക്കുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചുവരുന്നത്. കശ്മീര്‍ വിഷയത്തില്‍ മുന്‍പും തന്റെ നിലപാടുകള്‍ അനുപം ഖേര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് അനുപം ഖേറിന്റെ ഓരോ പ്രസ്താവനയും. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയണമെന്ന് അനുപം ഖേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേസമയം ജമ്മു കശ്മീരിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്ന നേതാക്കൾക്ക് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഒമർ അബ്ദുള്ള നിങ്ങൾ ഒറ്റയ്ക്കല്ല. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരോരുത്തരും കാഷ്മീരിലെ മുഖ്യധാര നേതാക്കൾക്കൊപ്പം നിൽകുമെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
പാർലമെന്റ് സമ്മേളനം നടക്കുകയാണ്. തങ്ങളുടെ ശബ്ദത്തെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ എന്താണ് നടക്കുന്നതെന്നും ശശി തരൂർ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ ഒറ്റരാത്രിക്കൊണ്ട് അറസ്റ്റു ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ശശി തരൂർ ചോദിച്ചു.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ് വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ വിട്ടുതടങ്കലിലാക്കുകയും, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെ വിച്ഛേദിച്ചതായുമാണ് റിപ്പോര്‍ട്ട്.
100 ബറ്റാലിയന് അധിക സൈനീകരെ കശ്മീരില്‍ വിന്യസിച്ചതിന് പിന്നാലെയാണ് കൂടുതല്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. വിദ്യാലയങ്ങള്‍ അടച്ചിടാനാണ് നിര്‍ദേശം. തീര്‍ഥാടകരോടും, വിനോദ സഞ്ചാരികളോടും കശ്മീരില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ 6000ളം വിനോദ സഞ്ചാരികള്‍ സംസ്ഥാനം വിട്ടെന്നാണ് കണക്ക്.
പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജമ്മുവില്‍ 30,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമാക്കാതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത് എന്നാണ് ആരോപണം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ