നാമക്കല്‍ (തമിഴ്നാട്): വയോധികയെ കൊന്ന് പൊലീസിന് നേരെ ആസിഡ് ഒഴിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു. 41കാരനായ സാമൂവല്‍ എന്ന യുവാവിനെയാണ് നാട്ടുകാര്‍ ആക്രമിച്ചത്.
പേരക്കുട്ടികളെ വേശ്യാവൃത്തിക്ക് വിടാന്‍ അനുവദിക്കാഞ്ഞതിനാണ് ഇയാള്‍ 69കാരിയായ വൃദ്ധയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനുനേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും 20ഓളം നാട്ടുകാര്‍ക്കും പൊള്ളലേറ്റു.
സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞതിങ്ങനെ: സാമൂവല്‍ ആര് വിജയലക്ഷ്മി എന്ന സ്ത്രീയുമായി പ്രണയത്തിലായിരുന്നു. അമ്മ വേശ്യാവൃത്തിക്ക് നിര്ബന്ധിക്കുന്നതിനാല് വിജയലക്ഷ്മിയുടെ മൂന്ന് പെണ്മക്കള് മുത്തശ്ശി ധന്നമ്മാളുടെ ഒപ്പം മാറി താമസിച്ചു. ഇവരില്‍ രണ്ടുപേര്‍ സ്കൂള്‍ വിദ്യാര്‍ഥിനികളും ഒരാള്‍ കോളജ് വിദ്യാര്‍ഥിനിയുമാണ്. വെള്ളിയാഴ്ച മക്കളെ കൂട്ടികൊണ്ടുപോകാന് എത്തിയതാണ് സാമൂവല്‍. ഇത് ധന്നമ്മാള് എതിര്‍ത്തപ്പോള്‍ ബ്ലേയിഡും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാന് ഇടപെടാന്‍ ശ്രമിച്ചെങ്കിലും സാമുവല്‍ ഭീഷണിപ്പെടുത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. പൊലീസ് തോക്കെടുത്തപ്പോള്‍ രക്ഷപ്പെടാനായാണ് ഇയാള്‍ ആസിഡ് ഒഴിച്ചത്. വെടിയുതിര്‍ത്തപ്പോള്‍ ധന്നമ്മാളിനെ കൊന്നിട്ട് ഓടുകയായിരുന്നു ഇയാള്‍. കണ്ടുനിന്നവര്‍ ഉടന്‍തന്നെ കല്ലുകള്‍ പെറുക്കിയെറിഞ്ഞു. തലയ്ക്കും മറ്റ് ശരീരഭാഗങ്ങള്‍ക്കും സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടു.
ധര്‍മ്മപുരി സ്വദേശിയായ സാമൂവലിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 15ഓളം കേസുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ