ന്യൂഡൽഹി: കോൺഗ്രസ്, ബിജെപി സർക്കാറുകൾ ഇന്ത്യയിലെ ജനങ്ങൾക്കെതിരെ ഭീകരത കെട്ടഴിച്ചു വിടുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പശുവിനെ കശാപ്പ് ചെയ്തെന്ന സംശയത്തിന്റെ പേരിൽ ബി.ജെ.പി, കോൺഗ്രസ് സർക്കാറുകൾ നിഷ്കളങ്കരായ മുസ്ലിംകളോട് ക്രൂരമായാണ് പെരുമാറുന്നതെന്നും ഈ രണ്ട് പാർട്ടികളും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും മായാവതി പറഞ്ഞു.
മധ്യപ്രദേശിൽ പശുവിനെ ആക്രമിച്ചവർക്കെതിരെ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ കമൽനാഥ് സർക്കാർ കേസെടുത്ത പശ്ചാത്തലത്തിലാണ് മായാവതിയുടെ വിമർശനം. മധ്യപ്രദേശിൽ മുൻ ബിജെപി സർക്കാറിനെ പോലെ തന്നെ ഇപ്പോഴത്തെ കോൺഗ്രസ് സർക്കാറും മുസ്ലിംകൾക്കെതിരെ നിഷ്ഠൂരമായാണ് പെരുമാറുന്നതെന്നും മായാവതി ആരോപിച്ചു.
അലിഗഢ് മുസ്ലിം സർവകലാശാലയിൽ 12 വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത യോഗി ആദിത്യനാഥ് സർക്കാറിനേയും മായാവതി വിമർശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ