മോറാദാബാദ്: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര രാഷ്ട്രീയ പ്രവേശന മോഹം പ്രകടിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചുകൊണ്ട് പോസ്റ്ററുകൾ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മൊറാദാബാദ് ലോക്സഭാ മണ്ഡലത്തിൽനിന്നും മത്സരിക്കാൻ സ്വാഗതം ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്ററുകൾ.
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും, ഉത്തര്‍പ്രദേശിലെ ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്നേഹം കിട്ടിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് റോബർട്ട് വദ്ര ഇന്നലെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. വിവിധ മേഖലകളിൽ പ്രവർത്തിച്ചതിലൂടെ താൻ നേടിയെടുത്ത അറിവും പ്രവർത്തന പരിചയവും വെറുതെ പാഴാക്കികളയാൻ ഉദ്ദേശിക്കുന്നില്ലെന്നും വദ്ര കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് വദ്രയെ സ്വഗാതം ചെയ്തു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സാമ്പത്തിക തട്ടിപ്പുകേസിൽ അടക്കം റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനകം നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. റോബര്‍ട്ട് വദ്രയ്ക്ക് ലണ്ടനില്‍ സ്വന്തമായി ആഡംബര വസതിയുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഏകദേശം 20 ലക്ഷം പൗണ്ടോളം ഇതിന് വിലവരുമെന്നും വകുപ്പ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് വില്ലകള്‍, ആഡംബര ഫ്ലാറ്റുകള്‍ എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. 2005 നും 2010 നുമിടയിലായിരുന്നു ഈ ഇടപാടുകള്‍. എന്നാല്‍ ലണ്ടനില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ