മധുര: പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ട് ഉത്സവത്തിനിടെ കാള വിരണ്ട് രണ്ട് പേര് മരിച്ചു. മത്സരം കാണാനെത്തിയ ഇല്ലുപുര സ്വദേശി രാമു (32), ത്രിച്ചി സ്വദേശി സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട് ആരോഗ്യ വകുപ്പ് മന്ത്രി സി വിജയഭാസ്കറിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. 1354 കാളക്കൂറ്റന്മാരെയും 424 ആളുകളെയുമാണ് മത്സരത്തിനായി ഇറക്കിയത്. 2000 കാളകളെയാണ് മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും നടന്നില്ല. ഒറ്റ ദിവസം ഏറ്റവുമധികം കാളകളെ പങ്കെടുപ്പിച്ച് നടത്തിയ ജെല്ലിക്കെട്ടാണിതെന്നായിരുന്നു മത്സരത്തിന് മുമ്പ് സംഘാടകരുടെ അവകാശവാദം.
മത്സരത്തിനായി ഇറക്കുന്ന കാള ഓടുന്നതിനൊപ്പം കൂടെയോടുകയും മൂന്ന് തവണ ചാടി മറിയുമ്പോഴും കൊമ്പിലെ പിടി വിടാതെ നിയന്ത്രിക്കാന്‍ കഴിയുന്നവരെയാണ് 'ജെല്ലിക്കെട്ട്' വിജയിയായി പ്രഖ്യാപിക്കുക. ഈ ചാടി മറിയുന്നതിനിടയില്‍ പലപ്പോഴും കൊമ്പില്‍ പിടിക്കാന്‍ ശ്രമിക്കുന്നയാള്‍ക്ക് കുത്തേല്‍ക്കാറുണ്ട്.
ജെല്ലിക്കെട്ടില്‍ മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും അത്ര സുരക്ഷിതമായ കളിയല്ല അതെന്നും ചൂണ്ടിക്കാട്ടി നിരോധിക്കുന്നതായി 2014 ല്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് തമിഴ് സംസ്കാരത്തിന്റെഭാഗമാണെന്നും കാളയെ ഉപദ്രവിക്കുന്നില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. വലിയ വിവാദങ്ങളെ തുടര്‍ന്ന നിയമഭേദഗതിയിലൂടെ തമിഴ്നാട് സര്‍ക്കാര്‍ 2017 ല്‍ ജെല്ലിക്കെട്ട് നിയമവിധേയമാക്കുകയാണ് ഉണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ