ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴില്‍ ദാതാവായ ഇന്ത്യന്‍ റെയില്‍വേയില്‍ നിരവധി അവസരങ്ങൾ. വിവിധ തസ്തികകളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ 2.3 ലക്ഷം ഒഴിവുകളിലേക്ക് അടുത്ത രണ്ട് വർഷം കൊണ്ട് ഉദ്യോഗാർഥികളെ നിയമിക്കും. നിലവിലുള്ള 1,31,428 ഒഴിവുകള്‍ക്ക് പുറമേ 2019-20, 2020-21 വര്‍ഷങ്ങളില്‍ പിരിഞ്ഞു പോകുന്ന 99,000 പേരുടെ ഒഴിവുകളിലേക്കുമാകും അപേക്ഷ ക്ഷണിക്കുക.
2019-20 വര്‍ഷത്തില്‍ 53,000 ജീവനക്കാരും, 2020-21 വര്‍ഷത്തില്‍ 46,000 ജീവനക്കാരും റെയില്‍വേയില്‍ നിന്ന് പിരിഞ്ഞു പോകും. ഇതോടെ ഒഴിവുകളുടെ എണ്ണം 2,30,428 ആയി ഉയരും. 12,23,622 ജീവനക്കാരാണ് നിലവിലുള്ളത്. 2,82,976 ഒഴിവുകള്‍ ബാക്കിയുള്ളപ്പോള്‍ 2018ല്‍ 1,51,548 ഒഴിവുകളിലേക്ക് മാത്രമായിരുന്നു അപേക്ഷ ക്ഷണിച്ചത്.
രണ്ട് ഘട്ടമായാണ് ഇത്രയും ഒഴിവുകള്‍ നികത്തുകയെന്ന് റെയില്‍ വകുപ്പ് മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത്രയും ഒഴിവുകള്‍ നികത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ലഭ്യമാക്കുന്ന വലിയ റിക്രൂട്ട്‌മെന്റുകളില്‍ ഒന്നാകും ഇതെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ