ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പൂരിലും സമീപ ജില്ലകളിലും പടര്‍ന്നുപിടിച്ച മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് 150ല്‍ അധികം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി. സ്ഥിതിഗതികളെക്കുറിച്ച് ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര, ബിഹാര്‍, യുപി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു
പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതി തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തെല്ലാം തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് കോടതി ചോദിച്ചു.സ്ഥിതി നിയന്ത്രണവിധേയമാണെന്നും എല്ലാവിധ നടപടികളും സ്വീകരിച്ചുവെന്നുമാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. രോഗം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.
അസുഖത്തെത്തുടര്‍ന്ന് ഇതുവരെ 167 കുട്ടികള്‍ മരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ ബിഹാറില്‍ പ്രതിഷേങ്ങള്‍ നടന്നിരുന്നു. മുസാഫര്‍പൂര്‍ മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ