അയോധ്യ ഭൂമി തര്‍ക്ക കേസ് : മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്ത് ഹിന്ദു സംഘടനകള്‍ ; കോടതി ഉത്തരവ് പിന്നീട്

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്
അയോധ്യ ഭൂമി തര്‍ക്ക കേസ് : മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്ത് ഹിന്ദു സംഘടനകള്‍ ; കോടതി ഉത്തരവ് പിന്നീട്

ന്യൂഡല്‍ഹി : അയോധ്യക്കേസില്‍ സുപ്രിംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയാന്‍ മാറ്റി.  അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. വിഷയം  മധ്യസ്ഥ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുന്നതിനുള്ള സാധ്യത കക്ഷികള്‍ ആരായണമെന്ന് കോടതി നിര്‍ദേശിച്ചു. 

എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകളെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തു. മധ്യസ്ഥത സംബന്ധിച്ച് പൊതുജനങ്ങള്‍ അറിയാന്‍ നോട്ടീസ് ഇറക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങും മുമ്പേ പരാജയമാണെന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആരാഞ്ഞു. മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങുമ്പോള്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരും. 

മധ്യസ്ഥ ശ്രമങ്ങളുടെ ഫലത്തെക്കുറിച്ച് കോടതിക്ക് ആകുലപ്പെടുന്നില്ല. മധ്യസ്ഥ ശ്രമങ്ങള്‍ അതീവരഹസ്യമായാകും നടക്കുക. മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ അതിസംബന്ധിച്ച് വാര്‍ത്ത നല്‍കരുത്. വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ കോടതിഅലക്ഷ്യത്തിന് നടപടി ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കി.
 

മുന്‍കാലത്ത് എന്ത് നടന്നു എന്നത് കോടതി പരിശോധിക്കുന്നില്ല. ബാബര്‍ എന്ത് ചെയ്തു തുടങ്ങിയത് ഇപ്പോള്‍ വിഷയമല്ല. കഴിഞ്ഞത് കഴിഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് കോടതി ശ്രമിക്കുന്നത്. വിശ്വാസം കൂടി ഉള്‍പ്പെട്ട, അയോധ്യ ഭൂമി തര്‍ക്ക കേസിന്റെ വ്യാപ്തി കോടതി മനസ്സിലാക്കുന്നു. അതിനാലാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തയ്യാറാകുന്നതെന്നും ജസ്റ്റിസ് ബോബ്‌ഡെ അഭിപ്രായപ്പെട്ടു. 

എന്നാല്‍ രണ്ട് സമുദായങ്ങള്‍ ഉള്‍പ്പെട്ട കേസില്‍ മധ്യസ്ഥ ശ്രമങ്ങളുടെ സാധ്യതയില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു. ദശലക്ഷക്കണക്കിന് പേര്‍ ഉള്‍പ്പെടുന്ന വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ ലളിതമല്ല. അതേസമയം വിഷയം രമ്യമായി പരിഹകരിക്കുക എന്ന നിലയില്‍ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 

ഏതുതരത്തിലുള്ള മധ്യസ്ഥ നീക്കങ്ങള്‍ക്കും തയ്യാറാണെന്ന് മുസ്ലിം എതിര്‍കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാകന്‍ രാജീവ് ധവാന്‍ വ്യക്തമാക്കി. എന്തു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറാണ്. മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള വ്യവസ്ഥകള്‍ തയ്യാറാക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മധ്യസ്ഥ തീരുമാനങ്ങളെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് ആശങ്ക പ്രകടിപ്പിച്ചു. അപ്പോള്‍ ശബരിമല കേസില്‍ സുപ്രിം കോടതി വിധി പ്രസ്താവിച്ചത് രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. ആ കേസും മതവികാരവുമായി ബന്ധപ്പെട്ടതാണ്. എഹ്കിലും കോടതി വിധി പുറപ്പെടുവിച്ചു. കോടതി എന്തിന് ഇക്കാര്യത്തില്‍ ആകുലപ്പെടുന്നതെന്നും രാജീവ് ധവാന്‍ ചോദിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com