ന്യൂഡൽഹി : ടെലിവിഷൻ ചാനൽ ചർച്ചക്കിടെ ബിജെപി വക്താവ് നടത്തിയ ലൈംഗിക പരാമർശത്തിൽ വ്യാപക പ്രതിഷേധം. എബിപി ന്യൂസില്‍ റുബിക ലിയാഖത്ത് എന്ന അവതാരക നയിച്ച ചര്‍ച്ചക്കിടെയായിരുന്നു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ വിവാദ പരാമർശം. കോണ്‍ഗ്രസിന്റെ രോഹന്‍ ഗുപ്ത പ്രധാനമന്ത്രിക്കെതിരെ ചർച്ചയിൽ രൂക്ഷ വിമർശനം നടത്തി. ഇതിന് മറുപടി പറയാൻ സാധിക്കാതിരുന്ന ഭാട്ടിയ നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ ഒരു പെറ്റിക്കോട്ട് ഇട്ടുവരൂ എന്ന് ഗുപ്തയോട് പറഞ്ഞു.
ഉടൻ തന്നെ അവതാരക റൂബിയ, ഇത്തരം പരാമര്‍ശങ്ങള്‍ പറ്റില്ലെന്നും വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മാപ്പു പറയാൻ തയ്യാറാകാതിരുന്ന ഭാട്ടിയ തന്റെ ഭാഷക്ക് എന്താണ് കുഴപ്പമെന്ന് തിരികെ ചോദിച്ചു.
സ്ത്രീകള്‍ യുദ്ധവിമാനങ്ങള്‍ പറപ്പിക്കുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് അവരെ ദുര്‍ബലരായി ചിത്രീകരിക്കാന്‍ പറഞ്ഞ് പെറ്റിക്കോട്ട് ധരിക്കുന്നതിനെ നിന്ദിക്കുകയാണ്. സ്ത്രീകളെയോ പ്രതിപക്ഷത്തെയോ നിന്ദിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും റൂബിയ പറഞ്ഞു. ചോദ്യങ്ങളെ നേരിടാതെ പ്രതിപക്ഷ നേതാക്കളുടെ പേര് പറഞ്ഞുകൊണ്ടിരിക്കുന്നതിനും അവതാരക ഭാട്ടിയയോട് ദേഷ്യപ്പെട്ടു.
ഇതിനിടെ വിവാദ പരാമർശത്തിൽ ഗൗരവ് ഭാട്ടിയയ്‌ക്കെതിരെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ''ഇത് നാണംകെട്ട ലൈംഗിക പരാമര്‍ശമാണ്. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുതിര്‍ന്ന അഭിഭാഷകനായി തുടരാന്‍ താങ്കള്‍ക്ക് അവകാശമില്ല'', എന്ന് ഇന്ദിര ട്വീറ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ