വാരാണസിയില്‍ മഹാസഖ്യത്തിന് തിരിച്ചടി; തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തളളി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ പോരാടാന്‍ മഹാസഖ്യം പിന്തുണയ്ക്കുന്ന മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തളളി
വാരാണസിയില്‍ മഹാസഖ്യത്തിന് തിരിച്ചടി; തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തളളി

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ പോരാടാന്‍ മഹാസഖ്യം പിന്തുണയ്ക്കുന്ന മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തളളി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതോടെ വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ എസ്പി- ബിഎസ്പി സഖ്യത്തിന് സ്ഥാനാര്‍ത്ഥിയില്ലാതായി. പത്രിക തളളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ വ്യക്തമാക്കി.

നേരത്തെ തേജ് ബഹാദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. ഇതില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തളളിയത്.

ബിഎസ്എഫ് ജവാന്മാര്‍ക്ക് മോശം ഭക്ഷണം നല്‍കിയതിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് സൈന്യത്തില്‍ നിന്ന്് തേജ് ബഹാദൂര്‍ യാദവ് പുറത്താക്കപ്പെട്ടത്. വാരാണസിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ആദ്യം സമര്‍പ്പിച്ച പത്രികയില്‍ താന്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന് തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ടാമതും പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം ചേര്‍ത്തിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് തേജ് ബഹാദൂറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. മറുപടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പത്രിക തളളിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com