ബെംഗളൂരു: മൂന്നുവയസ്സുകാരനെ തട്ടിക്കൊണ്ടു പോയ കേസിൽ ഓട്ടോ ഡ്രൈവറും സംഘവും അറസ്റ്റിൽ. 34കാരനായ ലോകേഷ് എന്ന യുവാവും ഇയാളുടെ സഹോദരി അനിതയും (30) അനിതയുടെ ഭർത്താവ് സന്ദീപ് കുമാറുമാണ് (34) അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാർച്ച് 14ന് ഗിരിനഗറിൽ നിന്നാണ് ലോകേഷ് കുട്ടിയെ തട്ടിക്കൊണ്ടു വന്നത്. ചോക്ലേറ്റുകളുമായി മുന്നുവയസുകാരന്‍റെ അടുത്തെത്തിയ ഇയാൾ കുട്ടിയുമായി കടന്ന് കളയുകയായിരുന്നു. സുങ്കടകട്ടയിലെ ശാരദാമ്മ എന്ന സ്ത്രീയ്ക്ക് 1.1 ലക്ഷം രൂപയ്ക്ക് ഇയാൾ കുട്ടിയെ വിൽക്കുകയായിരുന്നു. അനാഥാലയത്തിൽ നിന്നും ലഭിച്ച കുട്ടിയാണെന്നാണ് ലോകേഷ് ശാരദാമ്മയെ ധരിപ്പിച്ചത്.
അനിതയും ഭർത്താവും ജോലി ചെയ്യുന്ന തുണി മില്ലിലാണ് ശാരദാമ്മയും ജോലി ചെയ്യുന്നത്. സ്വന്തമായി കുട്ടികളില്ലാത്തതിനാൽ കുട്ടിയെ ദത്തെടുക്കണമെന്ന ആഗ്രഹം ഇവർ അനിതയുമായി പങ്കുവച്ചിരുന്നു. ഇതിനായി അനിതയുടെ സഹായം തേടുകയും ചെയ്തു. ഈ വിവരം അറിഞ്ഞതോടെയാണ് ലോകേഷിന്റെ നേതൃത്വത്തിൽ മൂവരും ചേർന്ന് പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ