ന്യൂഡല്‍ഹി : അയോധ്യ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ സുപ്രിംകോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നതോടെ, 134 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനാണ് അവസാനമാകുന്നത്. നിയമയുദ്ധത്തിനൊടുവില്‍ 2010 ല്‍ തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ ഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ചുനല്‍കാന്‍ അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ ഹിന്ദു സംഘടനകളും മുസ്ലിം സംഘടനകളും സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിധി പുറപ്പെടുവിക്കുന്നത്.
സുപ്രിംകോടതി അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിക്കുന്നത്. 40 ദിവസം നീണ്ട വാദത്തിനൊടുവിലാണ് കേസില്‍ നിര്‍മായക വിധി. വിധി പ്രസ്താവനത്തിന് മുന്നോടിയായി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഇന്നലെ യുപി ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
കോടതി വിധി പ്രസ്താവിക്കാനിരിക്കെ തർക്കപ്രദേശം സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിൽ സുരക്ഷ ശക്തമാക്കി. തർക്കപ്രദേശമായ അയോധ്യയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 4000 അർധസൈനികരെ കൂടി അയോധ്യയില്‍ വിന്യസിച്ചു. തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരാണ് സുരക്ഷാ ചുമതലയിൽ നിയോഗിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡ്രോൺ (ആളില്ലാപ്പേടകം) കാമറകളും ഉപയോഗിക്കുന്നുണ്ട്.
നഗരത്തിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചാണ് കടത്തിവിടുന്നത്. അയോധ്യയിലും പ്രശ്നമുണ്ടാവാൻ സാധ്യതയുള്ള വിവിധ ജില്ലകളിലും ആവശ്യത്തിന് സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി രാമശാസ്ത്രി പറഞ്ഞു. തീവ്രവാദ വിരുദ്ധ സ്ക്വാഡിനെയും ബോംബ് നിർവീര്യമാക്കുന്ന വിഭാഗത്തെയും നിയോഗിച്ചു. രണ്ടു മാസമായി ഇവർക്ക് മികച്ച പരിശീലനം നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിൽ വരുന്ന വിശ്വാസികളെ തടയുന്നില്ലെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ഹെലികോപ്ടറുകൾ ഉപയോഗിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അയോധ്യയിലും സമീപ ജില്ലയായ അംബേദ്കര്‍ നഗറിലുമായി 20 താത്കാലിക ജയിലും തുറന്നു. 18 കോളേജുകളും രണ്ട് സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്.
അയോധ്യകേസ് നാൾവഴി
1528ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850 ഓടെയാണ്.
1885 ജനുവരി 29 തര്‍ക്കം ആദ്യമായി കോടതിയിലെത്തി. മഹന്ത് രഘുബര്‍ദാസ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഫൈസാബാദ് സബ്കോടതി തള്ളി. ഇതിനെതിരെ നല്കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18ന് ജില്ലാകോടതിയും നവംബര്‍ 1ന് ജുഡീഷ്യല്‍ കമ്മിഷണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിച്ചു.
1949 ഓഗസ്റ്റ് 22 പള്ളിയില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു.
1949 ഡിസംബര്‍ 29 തര്‍ക്കഭൂമി ജില്ലാ മജിസ്ട്രേറ്റ് ജപ്തി ചെയ്തു.
ഇതിനെതിരെ 1950 ജനുവരി 16ന് ഗോപാല്‍ സിങ് വിഷാരദെന്ന ശ്രീരാമ ഭക്തന് ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്കി. അയോധ്യ തര്‍ക്കത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു.
1959ല്‍ സുന്നി വഖഫ് ബോര്‍ഡും 1961ല്‍ നിര്‍മോഹി അഖാഡയും ഹര്‍ജി നല്കി.
1986 ജനുവരി 31, പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ 1992ലെ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്റെ തകര്‍ക്കലിലാണ് അവസാനിച്ചത്.
1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസ്സാക്കി. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതിക്ക് രാഷ്ട്രപതിയുടെ റഫറന്‍സും.
1994 ഒക്ടോബര്‍ 24, റഫറന്‍സിന് മറുപടി നല്കാന് വിസമ്മതിച്ച് സുപ്രീംകോടതി വിധി. വിഷയം അലഹബാദ് ഹൈക്കോടതിയിലേക്ക്.
2003 മാര്‍ച്ച് 13: തര്‍ക്ക പ്രദേശത്ത് മതപരമായ ചടങ്ങുകള്‍ നിരോധിച്ച് സുപ്രീം കോടതി വിധി. ഭൂരെ അസ്ലം കേസിലാണ് സുപ്രീം കോടതി ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്.
2010 സെപ്റ്റംബര്‍30: തര്‍ക്ക ഭൂമി സംബന്ധിച്ച ആദ്യ വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ക്ക് തുല്യമായി ഭൂമി വീതിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2:1 ഭൂരിപക്ഷത്തോടെ വിധി പ്രസ്താവിച്ചു.
2010 മേയ് 9 ന് അലഹാബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു.
2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന് വിട്ടു.
2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഖലീഫുല്ല, ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പഞ്ചു എന്നിവർ അടങ്ങുന്ന മധ്യസ്ഥ സമിതിയെ നിയോഗിച്ചു.
തർക്കം ചർച്ചയിലൂടെ പരിഹരിക്കാനുള്ള മൂന്നംഗ മധ്യസ്ഥ സമിതിയുടെ ശ്രമം പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം. ഓഗസ്റ്റ് 6 മുതൽ ഒക്ടോബർ 16 വരെ 40 ദിവസം കോടതി വാദം കേട്ടു.
2019 ഒക്ടോബര്‍ 16 ന് 40 ദിവസത്തെ വാദത്തിന് ശേഷം ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ