ന്യൂഡല്‍ഹി : ഉന്നാവില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ മാനഭംഗം ചെയ്ത പെണ്‍കുട്ടിയെ മറ്റ് മൂന്നുപേര്‍ കൂടി പീഡിപ്പിച്ചിരുന്നതായി സിബിഐ. ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നരേഷ് തിവാരി, ബ്രിഡേഷ് യാദവ് സിങ്, ശുഭം സിങ് എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ബിജെപി എംഎല്‍എ പീഡിപ്പിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ പീഡിപ്പിച്ചതെന്നും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. 2017 ജൂണ്‍ നാലിനാണ് എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നത്. പെണ്‍കുട്ടിയെ എംഎല്‍എയുടെ വീട്ടിലെത്തിച്ച ശശി സിങിന്റെ മകനാണ് മൂന്നുപേരില്‍ ഒരാളായ ശുഭം സിങ്. എംഎല്‍എ പീഡിപ്പിച്ചതിന് പിന്നാലെ മൂന്നുപേരും കൂടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
അന്യായമായി തടങ്കലില്‍ വെച്ച മൂന്നുപേരും ജൂണ്‍ 11 ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന നരേഷ് തിവാരി, ബ്രിഡേഷ് യാദവ് സിങ്, ശുഭം സിങ് എന്നിവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
ഡല്‍ഹി തീസ് ഹസാരി കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ്മ സിബിഐ കുറ്റപത്രം പരിശോധിക്കുകയാണ്. കേസ് ഈ മാസം 10 ന് കോടതി പരിഗണിക്കും. കേസിലെ മുഖ്യപ്രതിയായ കുല്‍ദീപ് സെന്‍ഗാര്‍ ഇപ്പോള്‍ ജയിലിലാണ്. അടുത്തിടെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രി വിട്ടു. പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാഹനാപകടത്തില്‍ സെന്‍ഗാറിന് പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സുപ്രിംകോടതി യുപി പൊലീസിനും സിബിഐക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ