കിണറില്‍ നിന്നും 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചു ; പൊലീസിന് മുന്നില്‍ അപൂര്‍വ പരാതി, കേസ്

ഒരു ടാങ്കറിന് 1200 രൂപ നിരക്കില്‍ 6.1 ലക്ഷം ടാങ്കര്‍ വെള്ളമാണ് പ്രതിവര്‍ഷം വിറ്റിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ : കിണര്‍വെള്ളം മോഷ്ടിച്ചുവെന്ന് പൊലീസില്‍ പരാതി. 73.18 കോടി രൂപയുടെ കിണര്‍ വെള്ളം മോഷ്ടിച്ചുവെന്നാണ് ദക്ഷിണമുംബൈയിലെ ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അപൂര്‍വ പരാതി. വിവരാവകാശ പ്രവര്‍ത്തകനായ സുരേഷ് കുമാര്‍ ധോകയാണ് പരാതിയുമായി രംഗത്തുവന്നത്. 

ദക്ഷിണമുംബൈയിലെ കല്‍ബാദേവി പ്രദേശത്താണ് സംഭവം. പാണ്ഡ്യ മാന്‍ഷന്‍ കോമ്പൗണ്ടില്‍ അനധികൃതമായി രണ്ട് കിണര്‍ കുത്തി ആറുപേര്‍ ചേര്‍ന്ന് 11 വര്‍ഷമായി വെള്ളം വില്‍ക്കുകയാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. 

ഒരു ടാങ്കറിന് 1200 രൂപ നിരക്കില്‍ 6.1 ലക്ഷം ടാങ്കര്‍ വെള്ളമാണ് പ്രതിവര്‍ഷം ഇവര്‍ വിറ്റിരുന്നത്. 11 വര്‍ഷമായി 73.18 കോടിയുടെ കിണര്‍വെള്ളം ഇവര്‍ മോഷ്ടിച്ചതായി എഫ്‌ഐആര്‍ പറയുന്നു. മാന്‍ഷന്‍ ഉടമ ത്രിപുരപ്രസാദ് പാണ്ഡ്യ, മകന്‍ പ്രകാശ് ത്രിപുരപ്രസാദ് പാണ്ഡ്യ, ബന്ധു മനോജ് പാണ്ഡ്യ, ടാങ്കര്‍ ഓപ്പറേറ്റര്‍മാരായ അരുണ്‍ മിശ്ര, ശ്രാവണ്‍ മിശ്ര, ധീരജ് മിശ്ര എന്നിവര്‍ക്കെതിരെയാണ് കേസ്. 

വെള്ളം കൂടാതെ ഇവര്‍ വൈദ്യുതിയും മോഷ്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നു. കിണര്‍വെള്ളം ടാങ്കറില്‍ നിറയ്ക്കാനായി പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് അനധികൃതമായി എടുത്ത വൈദ്യുതി കണക്ഷനിലൂടെയാണെന്നാണ് സൂചിപ്പിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് ഐപിസി സെക്ഷന്‍ 379,34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com