പട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിഹാറിൽ ലാലു കുടുംബത്തിലെ ഭിന്നത രൂക്ഷമായി. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചു. ലാലു റാബ്രി മോര്‍ച്ച എന്ന പേരിലാണ് പാര്‍ട്ടി. തേജ് പ്രതാപ് ആവശ്യപ്പെട്ട ജഹാനാബാദ്, ഷിയോഹര്‍ മണ്ഡലങ്ങൾ വിട്ടുനൽകാൻ പാര്‍ട്ടിയെ ഇപ്പോൾ നിയന്ത്രിക്കുന്ന ഇളയ സഹോദരൻ തേജസ്വി യാദവ് തയ്യാറാകാത്തതാണ് പ്രകോപനത്തിന് കാരണം.
ഇതുകൂടാതെ വിവാഹ മോചന കേസ് നടക്കുന്നതിനിടെ തേജ് പ്രതാപ് യാദവിന്‍റെ ഭാര്യാ പിതാവിനെ സാരൻ മണ്ഡലത്തിൽ തേജസ്വി യാദവ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ആര്‍ജെഡിയിൽ നിന്ന് രാജിവെച്ചാണ് തേജ് പ്രതാപ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ആര്‍ജെഡി ടിക്കറ്റിൽ തേജസ്വി യാദവ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികൾക്കെതിരെ ലാലു റാബ്രി മോര്‍ച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് തേജ് പ്രതാപ് യാദവ് വ്യക്തമാക്കി.
നേരത്തെ താന്‍ ആവശ്യപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് തേജ് പ്രതാപ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചിരുന്നു. ആര്‍ജെഡി വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷ പദത്തില്‍ നിന്നാണ് തേജ് പ്രതാപ് യാദവ് നേരത്തെ രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സഹോദരനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജ്വസി യാദവുമായുള്ള അഭിപ്രായ ഭിന്നത നേരത്തെയും തേജ് പ്രതാപ് തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. ഇളയ മകനായ തേജ്വസി യാദവിനെയാണ് ലാലു പ്രസാദ് യാദവ് പാര്‍ട്ടിയുടെ സുപ്രധാന പോസ്റ്റുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ നേരത്തെ തന്നെ അസന്തുഷ്ടനാണ് തേജ്പ്രതാപ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ