വീണ്ടും ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

വീണ്ടും ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

സേലത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു രമ്യ.

സേലം: ദളിത്‌ യുവാവിനെ പ്രണയിച്ചെന്ന പേരില്‍ മകളെ കൊന്നശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയിലാണു ദാരുണമായ സംഭവം അരങ്ങേറിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകളെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മാതാപിതാക്കള്‍ തൂങ്ങിമരിച്ചതാകാമെന്നാണ് അധികൃതര്‍ പറഞ്ഞത്. 

നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍(43), ഭാര്യ ശാന്തി(32) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ രമ്യ ലോഷിനിയെ(19) തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇന്നലെ രാവിലെ 8ന് അയല്‍വാസികളാണു മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ആദ്യം കൂട്ട ആത്മഹത്യയാണെന്നാണ് കരുതിയത്. പിന്നീട് രമ്യ ശ്വാസം മുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ രമ്യ കൊല്ലപ്പെട്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു. 

സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. ദലിത് വിഭാഗത്തില്‍പെട്ട ഇയാളെ പ്രണയിച്ചതു രമ്യയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. സേലത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു രമ്യ. പ്ലസ്ടു വിദ്യാര്‍ഥിയായ ലോകനാഥനാണു രമ്യയുടെ സഹോദരന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com