സൈന്യം മോദി സേനയെന്ന് യോഗി; കമ്മീഷനെ സമീപിക്കുമെന്ന് മുൻ നാവികസേന മേധാവി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ മോദി ജി കി സേന (മോദിയുടെ സേന) എന്ന് വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുന്‍ സൈനിക തലവന്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേന എന്ന് വിളിച്ചത്.
യോഗിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുന്‍ നാവിക സേന ചീഫ് അഡ്മിറല്‍ എല്‍ രാമദാസ് വ്യക്തമാക്കി. സൈന്യം ഒരു വ്യക്തിക്ക് കീഴില്‍ പ്രവര്‍ത്തിച്ചല്ല രാജ്യത്തെ സേവിക്കുന്നത്. അതുകൊണ്ടുതന്നെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് തലവന്‍. അതുകൊണ്ടാണ് കമ്മീഷനെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഗാസിയാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് യോഗിയുടെ വിവാദ പരാമര്‍ശം. പ്രതിപക്ഷത്തിനുള്ള മറുപടിയെന്ന നിലയിലാണ് ഇന്ത്യന്‍ സൈന്യത്തെ യോഗി മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദ് ജില്ലാ ഭരണകൂടത്തിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവശ്യപ്പെട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ