ന്യൂഡല്‍ഹി: മുന്‍കൂട്ടി അനുമതി വാങ്ങാതെ ഏതെങ്കിലും ഉളളടക്കം നമോ ടിവി സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. രാഷ്ട്രീയ ഉളളടക്കമുളള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യണമെങ്കില്‍ ബന്ധപ്പെട്ടവരുടെ മുന്‍കൂട്ടിയുളള അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. ചാനലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്കിയ പരാതിയിലാണ് നടപടി.
സര്ട്ടിഫിക്കേഷൻ ഇല്ലാതെ ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയ ഉളളടക്കമുളള പരിപാടികള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. നിലവിൽ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതിന് ഒരു പരിപാടിക്കും മുൻകൂട്ടി അനുമതി നൽകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷക സമിതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ രാഷ്ട്രീയ ഉളളടക്കമുളള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇനി സാധിക്കു. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ചാനലില്‍ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ ഉളളടക്കമുളള ഏത് പരിപാടിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ പരിധിയില്‍ വരുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതിയോടെ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ട്.
നേരത്തെ പിഎം മോദി സിനിമ പ്രദർശിപ്പിക്കുന്നതിൽനിന്നും നമോ ടിവിയെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിയിരുന്നു. തെരഞ്ഞെടുപ്പു കഴിയും വരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് കമ്മീഷന്റെ നിർദേശം.
24 മണിക്കൂറും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രചാരണ പരിപാടികളും പ്രഭാഷണങ്ങളും മാത്രം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ടിവി ചാനലാണു നമോ ടിവി. പ്രമുഖ ഡിടിഎച്ച് ശൃംഖലകൾ വഴി കഴിഞ്ഞ 31 മുതലാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റർ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് ഇതിന്റെ സമർപ്പണം നിർവഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, റാലികൾ, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങൾ തുടങ്ങിയവയാണു പരിപാടികൾ. അനുമതിയില്ലാതെ ചാനൽ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും പരാതി നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ