51 വര്‍ഷത്തെ കാത്തിരുപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം: ആ സൈനികര്‍ ഇനി വരില്ല

90 സൈനികര്‍ ഉള്‍പ്പെടെ 102 യാത്രക്കാരായിരുന്നു വ്യോമസേനയുടെ എഎന്‍ 12 ബിഎല്‍ 534 വിമാനത്തോടൊപ്പം കാണാതായത്.
51 വര്‍ഷത്തെ കാത്തിരുപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം: ആ സൈനികര്‍ ഇനി വരില്ല

ഡല്‍ഹി: അന്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിമാചല്‍ പ്രദേശില്‍ തകര്‍ന്ന് വീണ വ്യോമസേനാ വിമാനത്തിന്റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതോടെ ഏറെ കാലത്തെ കാത്തിരുപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനമാവുകയാണ്. ഹിമാചല്‍ പ്രദേശിലെ കുളുവിലെ റോഹ്താങില്‍ 1968 ഫെബ്രുവരി ഏഴിനായിരുന്നു വിമാനം കാണാതായത്. 


90 സൈനികര്‍ ഉള്‍പ്പെടെ 102 യാത്രക്കാരായിരുന്നു വ്യോമസേനയുടെ എഎന്‍ 12 ബിഎല്‍ 534 വിമാനത്തോടൊപ്പം കാണാതായത്. വ്യോമസേനയും ദോര്‍ഗാ സ്‌കൗട്ടും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിനൊടുവില്‍ 51 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

ഈ വര്‍ഷം ജൂലൈ 26 ന് ആരംഭിച്ച സംയുക്ത തിരച്ചിലിനൊടുവിലാണ് സമുദ്ര നിരപ്പില്‍ നിന്ന് 5240 അടി ഉയരത്തിലുള്ള ദാക്കാ ഹിമമേഖലയില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്‍ജിന്‍, ഫ്യുവല്‍ഗേജ്, ഇലക്ട്രിക് സര്‍ക്യൂട്ട്‌സ്, പ്രൊപ്പെല്ലര്‍, ഫ്യുവല്‍ ടാങ്ക് യൂണിറ്റ്, എയര്‍ ബ്രേക്ക് അസംബ്ലി, കോക്പിറ്റിന്റെ വാതില്‍ എന്നിവയ്‌ക്കൊപ്പം യാത്രക്കാരുടെ സാധന സാമഗ്രഹികളും കണ്ടെത്തിയിട്ടുണ്ട്. 

വ്യോമാതിര്‍ത്തി ലംഘിച്ച വിമാനത്തിലെ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയിരിക്കാമെന്നായിരുന്ന വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ മറുപടിയാകുന്നത്. 2003ല്‍ ദാക്കാ ഹിമമേഖലയില്‍ സൈനികരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയതോടെയാണ് വിമാനം തകര്‍ന്ന് വീണത് ഇവിടെയാണെന്ന സംശയം ഉയര്‍ന്നത്. 2003 മുതല്‍ വിവിധ തിരച്ചില്‍ ദൗത്യങ്ങള്‍ നടന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com