മുംബൈയെ ഞെട്ടിച്ച് വീണ്ടും 'സ്യൂട്ട് കേസ്'; ബാഗില്‍ തലയില്ലാത്ത യുവതിയുടെ മൃതദേഹം, ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കിയ നിലയില്‍ 

മഹാരാഷ്ട്രയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

മുംബൈ:  സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ ബാഗില്‍ കണ്ടെത്തിയ നിലയില്‍. ഓട്ടോറിക്ഷ വിളിച്ച യാത്രക്കാരന്റെ ബാഗില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇക്കാര്യം ചോദിച്ചു. ഉടനെ ബാഗ് അവിടെ ഉപേക്ഷിച്ച് യാത്രക്കാരന്‍ കടന്നുകളഞ്ഞു. ഓട്ടോ ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.

മഹാരാഷ്ട്ര മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. തലയില്ലാത്ത സ്ത്രീയുടെ ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കിയ നിലയിലായിരുന്നു. മൂന്നു കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം എന്ന് പൊലീസ് പറയുന്നു. 25നും 30നും ഇടയില്‍ പ്രായമുളള യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം അഴുകിയനിലയിലായിരുന്നു. ശവശരീരത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.

രാവിലെ 5.30നാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ചുവന്ന ഷര്‍ട്ടുളള യാത്രക്കാരന്‍ ഓട്ടോ വിളിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറയുന്നു. ഭീവണ്ടിയില്‍ പോകണമെന്ന് പറഞ്ഞ് ഒരു ബാഗുമായാണ് യാത്രക്കാരന്‍ വണ്ടിയില്‍ കയറിയത്. ഈസമയത്ത് ബാഗില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബാഗില്‍ എന്താണ് എന്നു ചോദിച്ചു. ഉടനെ ബാഗ് അവിടെ തന്നെ ഉപേക്ഷിച്ച് യാത്രക്കാരന്‍ കടന്നുകളഞ്ഞതായി ഡ്രൈവര്‍ പറയുന്നു.

യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.ദിവസങ്ങള്‍ക്ക് മുന്‍പ് കടല്‍ത്തീരത്ത് സമാനമായ നിലയില്‍ മൃതദേഹം അടങ്ങിയ ബാഗ് കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com