'2019ലെ ഏറ്റവും വലിയ നുണയന്‍'; രാഹുലിനെതിരെ ബിജെപി

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ദരിദ്രജനവിഭാഗങ്ങളുടെ മേലുളള നികുതിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി
'2019ലെ ഏറ്റവും വലിയ നുണയന്‍'; രാഹുലിനെതിരെ ബിജെപി

ന്യൂഡല്‍ഹി:  ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ദരിദ്രജനവിഭാഗങ്ങളുടെ മേലുളള നികുതിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി. 2019ലെ ഏറ്റവും വലിയ നുണയനാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി തുറന്നടിച്ചു.

രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിയുടെയും ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെയും പേരില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും പ്രകാശ് ജാവഡേക്കര്‍ ആവശ്യപ്പെട്ടു.

ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ ഒരു പണമിടപാടും നടക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ദരിദ്രജനവിഭാഗങ്ങളെ കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണ് എന്‍പിആര്‍ ഡേറ്റ പതിവായി ഉപയോഗിക്കുന്നത്. ക്ഷേമപദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. 2010ലും സമാനമായ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും പ്രകാശ് ജാവഡേക്കര്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോഴും നുണകളാണ് രാഹുല്‍ ഗാന്ധി പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോഴും അത് തുടരുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയന്‍ ആരാണെന്നുളള തെരഞ്ഞെടുപ്പ് നടന്നാല്‍ അത് അദ്ദേഹത്തിന് ലഭിക്കും. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും രാഹുലിന്റെ കുടുംബത്തെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ നുണകള്‍ പാര്‍ട്ടിയെയും രാജ്യത്തെ തന്നെയും അമ്പരപ്പിക്കുകയാണെന്നും പ്രകാശ് ജാവഡേക്കര്‍ കുറ്റപ്പെടുത്തി.

നേരത്തെ എന്‍ആര്‍സി ആയാലും എന്‍പിആര്‍ ആയാലും ദരിദ്രജനവിഭാഗങ്ങളുടെ മേലുളള നികുതിയെന്നാണ് രാഹുല്‍ പറഞ്ഞത്. നോട്ടുനിരോധനം അത്തരത്തിലുളള ഒരു നികുതിയാണ്. ബാങ്കില്‍ പോയാല്‍ അക്കൗണ്ടില്‍ നി്ന്ന് പണം എടുക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നുമാണ് ഗാന്ധിയുടെ കുറ്റപ്പെടുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com