ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനം അടക്കമുള്ള വിഷയങ്ങളിലെ അധികാരത്തര്‍ക്കത്തില്‍ സുപ്രിംകോടതിയിലെ രണ്ടംഗ ബെഞ്ചിലും ഭിന്നത. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. കോടതി പരിഗണിച്ച ആറു വിഷയങ്ങളില്‍ നാലിലും കേന്ദ്രസര്‍ക്കാരിന് അനുകൂലമായാണ് കോടതി വിധി പറഞ്ഞത്.
എന്നാല്‍ സര്‍വീസ് വിഷയങ്ങളിലാണ് ഭിന്നതയുണ്ടായത്. ഇതില്‍ രണ്ട് ജഡ്ജിമാരും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചു. തുടര്‍ന്ന് സര്‍വീസ് വിഷയങ്ങള്‍ സംബന്ധിച്ച തര്‍ക്കം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു.
അഴിമതി വിരുദ്ധ ബ്യൂറോ കേന്ദ്രസര്‍ക്കാരിന് കീഴിലാണെന്ന് ജസ്റ്റിസ് എ കെ സിക്രി ഉത്തരവിട്ടു. പൊലീസ് കാര്യങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് അധികാരം. റവന്യൂ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്ന് ജസ്റ്റിസ് സിക്രി വിധിന്യായത്തില്‍ വ്യക്തമാക്കി. അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാനുള്ള പോലീസ് അധികാരവും സംസ്ഥാന സര്‍ക്കാരിനില്ല. അതേസമയം സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യുട്ടര്‍മാരെ സംസ്ഥാനത്തിന് നിയമിക്കാം. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അധികാരവും സംസ്ഥാന സര്‍ക്കാരിനാണ്. വൈദ്യുതിക്ക് പുറമെ കൃഷിഭൂമിയുടെ വിലനിര്‍ണ്ണയ അധികാരവും കെജരിവാള്‍ സര്‍ക്കാരിന് നല്‍കി.
ഡൽഹി, ആൻഡമാൻ -നികോബാർ കേഡർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഡൽഹി സർക്കാറിന് തന്നെയാണ് അധികാരമെങ്കിലും ഡൽഹി ജോയിൻറ് സെക്രട്ടറി മുതൽ മുകളിലോട്ടുള്ള തസ്തികയിലെ നിയമന, സ്ഥലംമാറ്റ വിഷയത്തിൽ ലഫ്റ്റനൻറ് ഗവർണർക്കാണ് അധികാരമെന്ന് എ.കെ സിക്രി അഭിപ്രായപ്പെട്ടു. എന്നാൽ ഈ വിഷയത്തിൽ ജസ്റ്റിസ് അശോക് ഭൂഷൺ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി.
ആറ് വിഷയങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. നാലു വിഷയങ്ങളിൽ കേന്ദ്രത്തിന് അനുകൂലമായാണ് സുപ്രീംകോടതി തീരുമാനമെടുത്തത്. അഴിമതി വിരുദ്ധ ബ്യൂറോ, ഗ്രേഡ് 1, 2 ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും, അന്വേഷണ കമ്മീഷൻ എന്നിവ കേന്ദ്ര സർക്കാറിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഡൽഹി സർക്കാറും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള അധികാരത്തർക്കം സംബന്ധിച്ച കേസിൽ 2018 ജൂലൈയിലൈ വിധിയിൽ വ്യക്തത തേടിക്കൊണ്ട് ആംആദ്മി സർക്കാർ സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. വൈദ്യുത വകുപ്പ്, റെവന്യൂ വകുപ്പ്, ഗ്രേഡ് രണ്ട്, മൂന്ന് ജീവനക്കാരുടെ നിയമനവും സ്ഥലം മാറ്റവും, സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാനുള്ള അധികാരം എന്നിവ ഡൽഹി സർക്കാറിന്റെ കീഴിലാണ്.കൃഷിഭൂമിയുടെ അടിസ്ഥാന വില പുനർ നിർണയം ഡൽഹി സർക്കാറിന്റെ കീഴിലാണെങ്കിലും ലെഫ്റ്റനൻറ് ഗവർണർക്ക് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ