ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ലോകം മുഴുവന്‍ അപലപിക്കുകയാണ്. 39-44 ജവാന്മാരുണ്ടായിരുന്ന സൈനിക വാഹനത്തിലേക്കാണ് ജയ്‌ഷെ ഭീകരന്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്.
തീവ്രത കൂടിയ വെടിമരുന്നാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 10-12 കിലോമീറ്റര്‍ ദൂരേക്ക് വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. സമീപത്തെ കടക്കാരെല്ലാം ഓടി രക്ഷപ്പെട്ടു. സ്‌ഫോടനത്തില്‍ തകര്‍ന്ന ബസ് ഒരു ഇരുമ്പുകൂമ്പാരമായ അവസ്ഥയായിരുന്നു. മൃതദേഹങ്ങള്‍ ചിതറി തെറിച്ച നിലയിലായിരുന്നു. 2001ലുണ്ടായ കാര്‍ ബോംബ് ആക്രമണത്തിന് ശേഷം താഴ് വരയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ചാവേറാക്രമണം ഉണ്ടാകുന്നത്. അന്ന് മൂന്ന് ചാവേറുകളടക്കം 41 പേരാണ് മരിച്ചത്.
2017ല്‍ ജെയ്‌ഷെ ഭീകരര്‍ ആക്രമിച്ച ലെത്‌പോറ കമാന്‍ഡോ ട്രെയിനിങ് സെന്ററിന് അടുത്താണ് ഇപ്പോഴത്തെ ഭീകരാക്രമണം. അന്ന് അഞ്ച് സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സുരക്ഷാ സേനയ്ക്ക് നേരെയുളള നിരവധി ഭീകരാക്രമണങ്ങള്‍ക്കാണ് ജമ്മു- ശ്രീനഗര്‍ ഹൈവേ സാക്ഷ്യം വഹിച്ചത്.
ചാവേര്‍ ഭീകരാക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ സൈനികര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. സൈനിക വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തു നിറച്ച കാര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രണം. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത്. 78 സൈനിക വാഹനങ്ങളിലായി 2547 ജവാന്മാരുണ്ടായിരുന്നു. 200 കിലോ സ്‌ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ