ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ഓർഡിനൻസിനു രാഷ്ട്രപതിയുടെ അംഗീകാരം. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിൽ രാജ്യസഭയുടെ കടമ്പ കടക്കാതിരുന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നത്. ബില്ലിൻമേൽ ഓർഡിനൻസ് കൊണ്ടുവരാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
മൂന്നു തവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ഓർഡിനൻസ് ഒരു വർഷത്തിനിടെ ഇതു മൂന്നാമത്തെ തവണയാണ് പുറത്തിറക്കുന്നത്. മുത്തലാക്ക് വിരുദ്ധ ബിൽ ജൂണ്‍ മൂന്നിനു ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയിലെത്തിയതോടെ പരിഗണനയ്ക്കെടുക്കാതിരിക്കുകയായിരുന്നു. ഭൂരിപക്ഷമായ പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നതിനാലാണ് പരിഗണിക്കാതിരുന്നത്.
മുത്തലാക്ക് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം വരെ ജയിൽ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയതിനെയാണ് പ്രതിപക്ഷം എതിർക്കുന്നത്. ബില്ല് പാസാക്കിയ ലോക്സഭ കാലാവധി പൂർത്തിയാക്കുന്നതിനാൽ ഈ ബിൽ ഇനിയും രാജ്യസഭയ്ക്കു പരിഗണിക്കാനുമാവില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ