ഗോരഖ്പുര്‍: പ്രധാൻമന്ത്രി കിസാന്‍ സമ്മാൻ പദ്ധതിയില്‍ രാഷ്ട്രീയം കളിക്കരുതെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. അങ്ങനെ ചെയ്യുന്നവരുടെ രാഷ്ട്രീയം കര്‍ഷകരുടെ ശാപത്തില്‍ തകരുമെന്ന് മോദി പറഞ്ഞു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന നടപ്പാക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തിയതിനെ മോദി വിമർശിച്ചു. അത്തരം രാഷ്ട്രീയത്തെ കര്‍ഷകർ തന്നെ തകര്‍ക്കുമെന്നും പ്രതിപക്ഷ പാർട്ടികളോട് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ എത്രയും വേഗം ഗുണഭോക്താക്കളുടെ പട്ടിക പൂര്‍ത്തിയാക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു.
പദ്ധതിയുടെ ആദ്യഗഡുവായ 2000 രൂപ ഇന്നുതന്നെ ഒരു കോടിയിലേറെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. മൊത്തം 12 കോടി പേർക്കു പ്രധാനമന്ത്രി കിസാൻ സമ്മാനനിധിയിൽ നിന്നു പണം ലഭിക്കാൻ അർഹതയുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി രാജ്യത്തെ കഠിനാധ്വാനികളായ കോടിക്കണക്കിന് കര്‍ഷകരുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുമുളപ്പിക്കുന്നതാണ്.
പദ്ധതിക്ക് തുടക്കംകുറിച്ച ദിവസത്തെ ചരിത്രദിനമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതിക്ക് ഫെബ്രുവരി 24-ന് തുടക്കം കുറിക്കുന്നത് കർഷകരോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പുരില്‍ നടന്ന ചടങ്ങില്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം നിക്ഷേപിച്ചാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തെ 12 കോടിയിലേറെ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നുഗഢുക്കളായി ആറായിരം രൂപയുടെ സഹായം നല്‍കുന്നതാണ് പദ്ധതി. ആകെ 75000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായ ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഞായറാഴ്ച തന്നെ ആദ്യഗഢു ബാങ്ക് അക്കൗണ്ടിലൂടെ നല്‍കും. രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ