ചണ്ഡീഗഢ്: രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കി വാങ്ങി വിവാഹം കഴിക്കാനെന്ന വ്യാജേനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച യുവാവും അമ്മയും അറസ്റ്റില്‍. ഹരിയാനയിലെ ബിവാനിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സന്ദീപ്, അമ്മ ശകുന്തള എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഒഡിഷ സ്വദേശിയാണ്.
പെണ്‍കുട്ടിയുടെ സമ്മതമില്ലാത ബലപ്രയോഗത്തിലൂടെ സന്ദീപ് അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് കുട്ടിയെ വിവാഹം ചെയ്തു. പിന്നീട് വീട്ടില്‍ വച്ച് രണ്ട് മാസത്തോളം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി പെണ്‍കുട്ടി പറഞ്ഞു.
ക്രൂരത സഹിക്കാൻ കഴിയാതെ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രക്ഷപ്പെടാനായി പെണ്‍കുട്ടി സന്ദീപിന്‍റെ വീടിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടുന്നത് കണ്ട അയല്‍വാസിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് അമ്മാവനാണ് പെണ്‍കുട്ടിയെ ഒഡിഷയില്‍ നിന്ന് ഹരിയാനയിലെത്തിച്ചത്. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ കൈപ്പറ്റി കുട്ടിയെ ശകുന്തളയ്ക്ക് വില്‍ക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപ നല്‍കിയ വിവരം പെണ്‍കുട്ടി തന്നെയാണ് പൊലീസിന് മൊഴി നല്‍കിയത്.
സന്ദീപിനും അമ്മയ്ക്കുമെതിരെ ബാല വിവാഹ നിരോധന നിയമം, പോക്സോ നിയമം തുടങ്ങിയവ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ