ബീജിങ് : അതിർത്തിയിൽ ചൈന മിലിട്ടറി കോംപ്ലക്സുകളും ഭൂഗർഭ അറകളും നിർമ്മിക്കുന്നു. അതിർത്തിയിൽ ദോക് ലാമിൽ നിന്നും വെറും 81 മീറ്റർ അകലത്തിലാണ് ചൈന മിലിട്ടറി കോംപ്ലക്സുകൾ നിർമ്മിക്കുന്നത്. പൂർണ സൗകര്യങ്ങളുടെ സൈനികകേന്ദ്രങ്ങളാണ് നിർമ്മിച്ചു വരുന്നത്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
അതിർത്തിയിൽ ഭൂമിക്കടിയിൽ ചൈന 50 കിലോമീറ്റർ ദൂരപരിധിയിൽ ഭൂഗർഭ സൗകര്യങ്ങൾ ഒരുക്കുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ലഡാക്കിലെ ഡെംകോച്ച് സൈനിക പോസ്റ്റിൽനിന്ന് 60 കി.മീറ്റർ മാത്രം ദൂരത്തായാണ് തുരങ്കങ്ങൾ നിർമിക്കുന്നത്. തുരങ്കങ്ങളും സൈനിക ബാരക്കുകളും അടക്കമുള്ള നിർമാണങ്ങളാണ് ഇതെന്നാണ് റിപ്പോർട്ടുകൽ. ഉപഗ്രഹചിത്രങ്ങളിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്.
നേരത്തെ ഇന്ത്യൻ അതിർത്തിയായ ദോക് ലാമിൽ ചൈന റോഡ് നിർമ്മിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി ചൈന അറിയിക്കുകയും ചെയ്തു. എന്നാൽ ചൈനയുടെ വാദം കളവാണെന്ന് ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നു. നേരത്തെ ദോക് ലാമിൽ ചൈനീസ് സൈന്യം അതിർത്തി കടന്നുകയറിയത് ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധ സമാന സംഘർഷത്തിലേക്ക് വഴിവെച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ