ഹോട്ടലിനു മുന്നിൽ നിരോധനാജ്ഞ, മടങ്ങിയില്ലെങ്കിൽ അറസ്റ്റെന്ന് ശിവകുമാറിനോട് പൊലീസ്, ​ഗവർണറെ കാണാൻ യെദ്യൂരപ്പ രാജ്ഭവനിൽ

കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമായെന്നും, 12 ന് അസംബ്ലി സെഷൻ വിളിച്ചുചേർത്ത നടപടി നിയമവിരുദ്ധമാണെന്നും യെദ്യൂരപ്പ
ഹോട്ടലിനു മുന്നിൽ നിരോധനാജ്ഞ, മടങ്ങിയില്ലെങ്കിൽ അറസ്റ്റെന്ന് ശിവകുമാറിനോട് പൊലീസ്, ​ഗവർണറെ കാണാൻ യെദ്യൂരപ്പ രാജ്ഭവനിൽ

മുംബൈ : കര്‍ണാടകയിൽ രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ, രാജിവച്ച വിമതര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനു മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 9 മുതൽ 12 വരെയാണ് പോവെയ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. വിമത എംഎൽഎമാരെ കാണാനെത്തിയ കർണാടക കോൺ​ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാർ ഹോട്ടലിന് മുന്നിൽ തന്നെ തുടരുകയാണ്. എംഎൽഎമാരെ കണ്ടശേഷം മാത്രമേ മടങ്ങൂ എന്ന നിർബന്ധത്തിലാണ് അദ്ദേഹം. 

ഹോട്ടലിലേക്ക് തന്നെ കയറ്റിവിട്ടേ മതിയാകൂ. താൻ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടുണ്ട്. ഹോട്ടലിലുള്ള സഹപ്രവർത്തകരെ കാണാനാണ് താൻ വന്നതെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കടത്തിവിടാനാകില്ലെന്നാണ് പൊലീസ് നിലപാട്. മടങ്ങാൻ കൂട്ടാക്കിയില്ലെങ്കിൽ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് മാറ്റാനും മുംബൈ പൊലീസ് കമ്മീഷണർ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. അതിനിടെ പ്രത്യേക സാഹചര്യം പരി​ഗണിച്ച് ശിവകുമാറിന്റെ റൂം ബുക്കിം​ഗ് റദ്ദാക്കിയതായി ഹോട്ടൽ അധികൃതരും അറിയിച്ചു. 

രാവിലെ ശിവകുമാറും ജെഡിഎസ് എംഎൽഎ ശിവലിം​ഗ ​ഗൗഡയും എത്തിയതിന് പിന്നാലെ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈ ഹോട്ടലിന് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറി‍യത്. അനുനയശ്രമവുമായി വീണ്ടുമെത്തിയ മന്ത്രി ശിവകുമാറിനെ മുംബൈ പൊലീസ് ഹോട്ടലിന് മുന്നില്‍ തടഞ്ഞു. ശിവകുമാറില്‍ നിന്ന് ഭീഷണിയുണ്ടെന്ന എംഎൽഎമാരുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. അതിനിടെ ശിവകുമാറിനെതിരെ ​ഗോബാക്ക് വിളികളുമായി ബിജെപി പ്രവർത്തകരും, ജെഡിഎസ് എംഎൽഎ നാരായൺ ​ഗൗഡയുടെ അനുയായികളും രം​ഗത്തെത്തി. 

പ്രതിസന്ധി തുടരുന്നതിനിടെ, ബം​ഗലൂരുവിൽ ബിജെപി നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ വിധാൻ സൗധയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമായെന്നും, 12 ന് അസംബ്ലി സെഷൻ വിളിച്ചുചേർത്ത നടപടി നിയമവിരുദ്ധമാണെന്നും യെദ്യൂരപ്പ പറഞ്ഞു. സമയം വൈകിയിട്ടില്ല, കുമാരസ്വാമി രാജിവെച്ച് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി പ്രതിനിധിസംഘം ​ഗവർണറെ കാണുന്നുണ്ട്. എംഎൽഎമാരുടെ രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുമണിക്ക് സ്പീക്കറെ കാണുമെന്നും യെദ്യൂരപ്പ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com