ഭുവനേശ്വർ: ക്രിസ്ത്യൻ മിഷണറി ആയിരുന്ന ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആ കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് മലയാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
1999-ലാണ് ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ആൾക്കൂട്ടം ജീവനോടെ തീ കൊളുത്തി കൊന്നത്. മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ബംജ്റംഗ് ദൾ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവരെ കൊന്നത്. ബജ്‍രംഗദൾ പ്രവർത്തകനായ ദാരാസിങിയിരുന്നു കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് ബജ്റംഗ് ദളിന്റെ ഒഡീഷ നേതാവായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി.
വാനിൽ ഉറങ്ങിക്കിടന്ന ഇവരെ തീ കൊളുത്തി കൊന്ന കേസിൽ ദാരാസിങിനെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ 2003 ൽ ദാരാസിങൊഴിച്ചുള്ള പ്രതികളെ വെറുതേ വിട്ട് ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ദാരാസിങിന്റെ വധശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. കേസിലെ വിധിക്കെതിരെ ഒഡീഷ നിയമസഭയിൽ കയറി അക്രമം സൃഷ്ടിച്ചതടക്കമുള്ള ക്രിമിനൽ കേസുകൾ പ്രതാപ് ചന്ദ്ര സാരംഗിക്കെതിരെ നിലവിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ