ചണ്ഡീഗഡ്: 150 അടി താഴ്ചയുളള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ അതിനുളളില്‍ കിടക്കാന്‍ തുടങ്ങിയിട്ട് 92 മണിക്കൂര്‍ പിന്നിട്ടു. രണ്ടുവയസ്സുകാരന്റെ ജീവനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടിയെ വീണ്ടെടുക്കാന്‍ കഴിയാത്തതില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
പഞ്ചാബ് സാങ്കൂറിലെ ഭഗ്‌വന്‍പുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.രണ്ടുവയസ്സുകാരനായ ഫത്തേവീര്‍ സിങ്ങാണ് ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.
തുണികളാല്‍ മൂടിയിരുന്ന കുഴല്‍ക്കിണറിലേക്ക് അബദ്ധവശാല്‍ കുട്ടി വീഴുകയായിരുന്നു. 150 അടി താഴ്ചയുളള കുഴല്‍ക്കിണറില്‍ നിന്ന്് കുട്ടിയെ രക്ഷിക്കാന്‍ അമ്മ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനം കുട്ടിയുടെ അടുത്തുവരെ എത്തിയെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഇതുവരെ വിജയകരമായിട്ടില്ല.
കുട്ടി അപകടത്തില്‍പ്പെട്ട് 92 മണിക്കൂര്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഭക്ഷണവും വെളളവും നല്‍കാന്‍ സാധിച്ചിട്ടില്ല. ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്ന്് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ദേശീയ ദുരന്തപ്രതികരണ സേനയുടെ ഒരു സംഘത്തൊടൊപ്പം പൊലീസും നാട്ടുകാരും സഹകരിക്കുന്നുണ്ട്. കുട്ടിയുടെ ജീവനുവേണ്ടിയുളള പ്രാര്‍ത്ഥനയുമായി നാട്ടുകാര്‍ കുഴല്‍ക്കിണറിന് ചുറ്റും തടിച്ചുകൂടിയിരിക്കുകയാണ്.
സമാന്തരമായി ഒരു കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് കുട്ടിയെ രക്ഷിക്കാനുളള ശ്രമമാണ് നടക്കുന്നത്. 36 ഇഞ്ച് വ്യാസമുളള കുഴല്‍ക്കിണര്‍ സമാന്തരമായി നിര്‍മ്മിച്ച് കുട്ടിയെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കുട്ടി കുടുങ്ങി കിടക്കുന്ന സ്ഥലം വരെ സമാന്തരമായി കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് അവിടെനിന്ന് തിരശ്ചീനമായി കുഴിച്ച് കുട്ടിയെ വീണ്ടെടുക്കാനുളള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ 92 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ വീണ്ടെടുക്കാന്‍ കഴിയാത്തത് വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ച് ജില്ലാ ഭരണകൂടത്തിന് നേരെ പ്രതിഷേധം ശക്തമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ