കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. തൃണമൂൽ എംഎൽഎ അർജുൻ സിംഗ് രാജിവച്ചു. ബാത്പാരയിൽനിന്നുള്ള എംഎൽഎയാണ് അദ്ദേഹം.
അർജുൻ സിംഗ് ബിജെപിയിൽ ചേരുമെന്നാണ് സൂചന. ബരാക്പൂരിൽ നിന്നും മൽസരിക്കണമെന്ന് ആവശ്യപ്പെട്ട് അർജുൻ സിംഗ് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ മമത ബാനർജി അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് അർജുൻ സിംഗിന്റെ രാജി.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച അർജുൻ, കഴിഞ്ഞദിവസം ബിജെപി നേതാക്കളായ കൈലാഷ് വിജയവർഗീയ, മുകുൾ റോയ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബരാക്പൂരിൽ നിന്നും അർജുൻ സിംഗ് ലോക്സഭയിലേക്ക് ബിജെപി ടിക്കറ്റിൽ മൽസരിക്കുമെന്നാണ് റിപ്പോർട്ട്.
ദിനേശ് ത്രിവേദിയാണ് നിലവിൽ ബരാക്പൂരിൽ നിന്നുള്ള പാർലമെന്റംഗം. പ്രദേശത്തെ ശക്തനായ അർജുൻസിംഗിന്റെ രാജി മമതയ്ക്ക് കനത്ത തിരിച്ചടിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ