ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചാൽ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ബിജെപി എംപിയുടെ ഭീഷണി. യുപിയിലെ ഉന്നാവോ മണ്ഡലത്തിലെ എംപിയും തീപ്പൊരി നേതാവുമായ സാക്ഷി മഹാരാജാണ് ഭീഷണിയുമായി രംഗത്തുവന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് നൽകിയ കത്തിലാണ് സാക്ഷിയുടെ മുന്നറിയിപ്പ്.
ഉന്നാവോ മണ്ഡലത്തിൽ സാക്ഷി മഹാരാജിന് പകരം മറ്റൊരാളെ സ്ഥാാർത്ഥിയാക്കുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സാക്ഷിയുടെ ഭീഷണി. തനിക്ക് പകരം വേറെ സ്ഥാനാർത്ഥിയെ നിർത്തിയാൽ ഫലം അത്ര അനുകൂലമായിരിക്കില്ല. കനത്ത പ്രത്യാഘാതമാകും ഉണ്ടാകുക എന്നും പാണ്ഡെക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചു.
നാല് തവണ ലോക്സഭ എംപിയും ഒരു തവണ രാജ്യസഭ എംപിയുമായിരുന്നു സാക്ഷി മഹാരാജ്. മുസ്ലിം വിരുദ്ധവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളുടെ പേരില്‍ പല തവണ സാക്ഷി മഹാരാജ് ബിജെപി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
അതിനിടെ സാക്ഷി മഹാരാജ് അയച്ച കത്ത് പുറത്തുവന്നു. ഇത് വിവാദമായതോടെ, നിലപാട് മാറ്റി സാക്ഷി രംഗത്തെത്തിയിട്ടുണ്ട്. ഉന്നാവോ മണ്ഡലത്തിൽ ഇത്തവണയും താൻ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കരുതുന്നത്. ബിജെപി നേതൃത്വം മറിച്ചൊരു തീരുമാനമെടുത്താലും, ബിജെപിയുടെ വിജയത്തിനായി പ്രചാരണ രംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്നാണ് സാക്ഷി മഹാരാജ് നൽകിയ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ