പട്‌ന: ബിഹാറിലെ ബഗുസരായില്‍ നിന്ന് മുന്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ മത്സരിക്കും. ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം സീറ്റ് നിഷേധിച്ചതിന് പിന്നാലെ സിപിഐയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഇടത് പാര്‍ട്ടികളുടെ യോഗമാണ് തീരുമാനമെടുത്തത്. ഇടത് പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് തീരുമാനം.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മഹാസഖ്യത്തില്‍ നിന്ന് പുറത്തുവന്ന സിപിഐ, സിപിഎം, സിപിഐഎംഎല്‍(എല്‍) എന്നിവയാണ് യോഗം ചേര്‍ന്ന് കനയ്യയുടെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത്. സീറ്റ് നല്‍കിയാലും ഇല്ലെങ്കിലും കനയ്യ സിപിഐ ചിഹ്നത്തില്‍ ബഗുസരായില്‍ നിന്ന് മത്സരിക്കുമെന്ന്‌ന സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് പറഞ്ഞിരുന്നു.
ആര്‍ജെഡിയുടെ നിലപാട് ഞെട്ടലുളവാക്കിയെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. മഹാസഖ്യം ഇടതിന്റെ ശക്തി അറിയാതെ പോകുന്നത് ബിജെപി വിരുദ്ധ ചേരിയെ അശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ആര്‍ജെഡി പ്രവര്‍ത്തിക്കുന്നതെന്ന് ഇടത് പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
തങ്ങള്‍ ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതിനാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഞ്ച് സീറ്റുകളാണ് സിപിഐ ആവശ്യപ്പെട്ടിരുന്നത്. കനയ്യ കുമാറിനെ മത്സരിപ്പിക്കും എന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം മഹാസഖ്യ രൂപീകരണ സമയത്ത് ആര്‍ജെഡി ഉറപ്പുനല്‍കിയതിന്റെ പശ്ചാതലത്തിലാണ് പാര്‍ട്ടി കനയ്യ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും സിപിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ നിലവില്‍ ആര്‍ജെഡിയെ നയിക്കുന്ന തേജസ്വി യാദവിന് കനയ്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് താത്പര്യമില്ലാത്തതാണ് സീറ്റ് നഷ്ടപ്പെടാന്‍ കാരണം. കനയ്യ കുമാറിന് എതിരെയുള്ള ജെഎന്‍യു ദേശദ്രോഹ മുദ്രാവാക്യ കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ബിജെപിക്ക് വളമാകും എന്നാണ് കോണ്‍ഗ്രസും കണക്കുകൂട്ടുന്നത്.
ലെനിന്‍ ഗ്രാഡ് എന്നറിയപ്പെടുന്ന ബെഗുസരായി, സിപിഐയ്ക്ക് ശക്തിയുള്ള പ്രദേശമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുതവണ വിജയിക്കുകയും പലതവണ രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ഇതും കനയ്യ കുമാറിന് നിലവിലുള്ള ജനപ്രീതിയും പാര്‍ട്ടിയെ വിജയത്തിലേക്ക് എത്തിക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. 2014ല്‍ മണ്ഡലത്തില്‍ വിജയിച്ചത് ബിജെപി ആയിരുന്നു. 2009ല്‍ രണ്ടാംസ്ഥാനത്ത് വന്ന സിപിഐ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. ആര്‍ജെഡി രണ്ടാംസ്ഥാനത്തായി.
ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസിന് 9 സീറ്റിലും മത്സരിക്കാനാണ് നിലവില്‍ സഖ്യത്തില്‍ ധാരണയായിരിക്കുന്നത്. എന്‍ഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ അര്‍എല്‍എസ്പിക്ക് 5 സീറ്റും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിന് മൂന്ന് സീറ്റും നല്‍കാനാണ് ധാരണ. ശരത് യാദവ് ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കും. തെരഞ്ഞടുപ്പിന് പിന്നാലെ ശരത് യാദവിന്റെ പാര്‍ട്ടി ആര്‍ജെഡിയില്‍ ലയിക്കും. സിപിഐഎംഎല്‍(എല്‍)ന് ഒരു സീറ്റ് സഖ്യം നല്‍കിയിട്ടുണ്ട്. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം നേരത്തെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 17 വീതം സീറ്റിലാണ് ബിഹാറില്‍ ബിജെപിയും ജെഡിയുവും മല്‍സരിക്കുന്നത്.ഏപ്രില്‍ 11 നാണ് ബീഹാറില്‍ വോട്ടെടുപ്പ് തുടങ്ങുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ