ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ കെ അഡ്വാനിക്ക് പുറമെ, മുന്‍ അധ്യക്ഷന്‍ മുരളീ മനോഹര്‍ ജോഷിക്കും ബിജെപി സീറ്റ് നിഷേധിച്ചു. മുരളീ മനോഹര്‍ ജോഷി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ഇതില്‍ അതൃപ്തി പരസ്യമാക്കി ജോഷി കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്കായി പരസ്യ പ്രസ്താവന ഇറക്കി.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ തന്നോട് തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് വോട്ടര്‍മാര്‍ക്കായി ഇറക്കിയ പ്രസ്താവനയില്‍ ജോഷി വ്യക്തമാക്കിയത്. കാണ്‍പൂരിലോ മറ്റെവിടെയെങ്കിലോ മല്‍സരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം എന്നും ജോഷി കത്തില്‍ വ്യക്തമാക്കുന്നു.
2014 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി മുരളീ മനോഹര്‍ ജോഷിക്ക് വാരാണസി മണ്ഡലം വിട്ടു നല്‍കേണ്ടി വന്നിരുന്നു. തുടര്‍ന്ന് കാണ്‍പൂരില്‍ മല്‍സരിച്ച, ബിജെപി മുന്‍ ദേശീയ അധ്യക്ഷനായ മുരളീ മനോഹര്‍ ജോഷി 57 ശതമാനം വോട്ടുനേടി റെക്കോഡ് മാര്‍ജിനിലാണ് വിജയിച്ചത്.
ബിജെപിയുടെ പ്രമുഖ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍ കെ അഡ്വാനിക്ക് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. അഡ്വാനി
വിജയിച്ച ഗാന്ധിനഗറില്‍ ഇത്തവണ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ത്ഥി. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അഡ്വാനി
യും ഖിന്നനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മല്‍സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ മുരളീ മനോഹര്‍ ജോഷി അതൃപ്തി പ്രകടിപ്പിച്ചു എന്ന വാര്‍ത്തകല്‍ ബിജെപി നിഷേധിച്ചു. അദ്ദേഹം പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശക നേതാവാണ്. പാര്‍ട്ടി കെട്ടുപ്പടുക്കാന്‍ പരിശ്രമിച്ച അദ്ദേഹത്തോട് ബിജെപി എന്നും കടപ്പെട്ടിരിക്കും. ജോഷിയെ ഒഴിവാക്കിയെന്ന് കുറ്റപ്പെടുത്തുന്നവര്‍, മുലായം സിംഗിന് എന്തുകൊണ്ട് സിറ്റിംഗ് സീറ്റ് നിഷേധിച്ചത് കാണുന്നില്ലെന്നും ബിജെപി നേതാവ് സിദ്ധാര്‍ത്ഥ നാഥ് സിംഗ് ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ