'ആദ്യ തീവ്രവാദി ഗോഡ്‌സെ' പരാമര്‍ശം തീക്കളി; കമല്‍ ഹാസനെ വിലക്കണം: പരാതിയുമായി ബിജെപി

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സെയാണെന്ന പരാമര്‍ശം നടത്തിയ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി
'ആദ്യ തീവ്രവാദി ഗോഡ്‌സെ' പരാമര്‍ശം തീക്കളി; കമല്‍ ഹാസനെ വിലക്കണം: പരാതിയുമായി ബിജെപി

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സെയാണെന്ന പരാമര്‍ശം നടത്തിയ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അഞ്ചു ദിവസത്തേക്ക്‌ വിലക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി നേതാവ് അശ്വിനി ഉപാധ്യേയയാണ് പരാതി നല്‍കിയിരിക്കുന്നത്. 

തമിഴ്‌നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധ ചെയ്യവെയായിരുന്നു കമല്‍ പരാമര്‍ശം നടത്തിയത്.  മുസ്‌ലിം ഭൂരിപക്ഷപ്രദേശമായതുകൊണ്ടല്ല താന്‍ ഇതു പറയുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍വച്ചാണ് ഞാന്‍ ഇതു പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണ്- കമല്‍ ഹസന്‍ പറഞ്ഞു. 1948ലെ ആ കൊലപാതകത്തിന് ഉത്തരം തേടിയാണ് താന്‍ വന്നിരിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. 

ഇതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ഹാസന്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. 

ഉപതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടാനായി അപകടകരമായ തീക്കളിയാണ് കമല്‍ഹാസന്‍ കളിക്കുന്നതെന്ന് ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

വിശ്വരൂപം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ രാജ്യം വിടുമെന്ന് ഭീഷണിപ്പെടുത്തിയ ആളാണ് ഇപ്പോള്‍ താന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണ് എന്ന് വീമ്പിളക്കുന്നതെന്ന് തമിഴിസൈ പറഞ്ഞു. വെള്ളിത്തിരയിലെ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ കമല്‍ രാഷ്ട്രീയത്തില്‍ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് എന്നും അവര്‍ പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com