ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെ രാജ്യ സ്നേഹിയാണെന്ന പരാമർശത്തിൽ മാപ്പു പറയാതെ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിങ് താക്കൂർ. പ്രസ്താവന വിവാദമായതോടെ പ്രജ്ഞ പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി നിർദേശിച്ചെങ്കിലും അവർ അതിനു തയാറായില്ല. തന്റെ പോരാട്ടം ബിജെപിക്കൊപ്പമാണെന്നും ബിജെപിയുടെ നയമാണ് തന്റെ നയമെന്നു പറയുകയും മാത്രമാണ് പ്രജ്ഞ ചെയ്തത്.
ഗോഡ്സെ രാജ്യ സ്നേഹിയായിരുന്നുവെന്നാണ് പ്രജ്ഞ പറഞ്ഞത്. ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്സെ ആണെന്ന കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഗോഡ്സെ രാജ്യ സ്നേഹിയാണ്. രാജ്യ സ്നേഹിയായി തന്നെ തുടരും. ഗോഡ്സെയെ ഭീകരവാദി എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രജ്ഞ കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാൽ പരാമര്‍ശം വിവാദമായതോടെ ബിജെപി പ്രജ്ഞക്കെതിരെ രംഗത്തെത്തി. വിവാദ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയെ അപലപിക്കുന്നു. അവരോട് പാര്‍ട്ടി വിശദീകരണം തേടുമെന്നും പൊതു സമൂഹത്തോട് അവര്‍ മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗാന്ധിജിയെ അപമാനിച്ചവര്‍ക്ക് രാജ്യം മാപ്പു നല്‍കില്ലെന്ന് പ്രജ്ഞയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് പ്രതികരിച്ചു. ഗാന്ധിജിക്ക് നേരെ വാക്കുകള്‍ കൊണ്ട് വീണ്ടും വെടിയുതിര്‍ക്കുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. അധിക്ഷേപങ്ങള്‍ക്ക് അനുമതി നല്കിയ ശേഷം മാപ്പ് പറയുന്നതാണ് ബിജെപിയുടെ സംസ്കാരമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ