ന്യൂഡൽഹി: ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹിയിലെ എംപിയുമായ ഗൗതം ഗംഭീറിനെതിരെ ബിജെപി നേതാക്കൾ. സമൂഹമാധ്യമങ്ങളിലെ ഗംഭീറിന്റെ അഭിപ്രായപ്രകടനത്തിനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
ഗുരുഗ്രാമിൽ മുസ്‌ലിം യുവാവിനോടു തൊപ്പി ഊരാനും ‘ജയ് ശ്രീരാം’ വിളിക്കാനും പറഞ്ഞത് അങ്ങേയറ്റം അപലപനീയമാണെന്നും അക്രമികൾക്കെതിരെ നടപടി വേണമെന്നും ഗംഭീർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഗംഭീറിന്റെ ട്വീറ്റ് അപക്വമായെന്നാണു ബിജെപിയിലെ ഒരുവിഭാഗം നേതാക്കളുടെ വിലയിരുത്തൽ. ഇത്തരം അഭിപ്രായപ്രകടനങ്ങൾ ബിജെപിക്കെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്നുമാണു നേതാക്കളുടെ പരാതി.
അതേസമയം നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുമായി ചേർന്നാണ് തന്റെ പ്രതികരണമെന്നാണു വിഷയത്തിൽ ഗംഭീറിന്റെ നിലപാട്. "ന്യൂനപക്ഷങ്ങളുൾപ്പെടെ ബിജെപിക്കു വോട്ടു ചെയ്യാത്തവരെയും ഒപ്പം നിർത്തണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഏത് അക്രമവും അപലപിക്കപ്പെടണം. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ഇന്ത്യയുടെ അടിസ്ഥാനം", എന്നാണ് ഗംഭീറിന്റെ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ