പാകിസ്ഥാന്റെ കര്‍താര്‍പൂര്‍ സ്വാഗത വീഡിയോയില്‍ ബ്രിന്ദന്‍വാലെയും; ഗൂഢനീക്കമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ഖലിസ്ഥാന്‍ വിഘടനവാദി നേതാക്കളെ ഉള്‍പ്പെടുത്തി പാകിസ്ഥാന്റെ കര്‍താര്‍പൂര്‍ ഇടനാഴി വീഡിയോ.
കര്‍താര്‍പൂര്‍ ഗുരുദ്വാരയിലെ തീര്‍ത്ഥാടകര്‍/ ഫയല്‍ ചിത്രം
കര്‍താര്‍പൂര്‍ ഗുരുദ്വാരയിലെ തീര്‍ത്ഥാടകര്‍/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാക്കളെ ഉള്‍പ്പെടുത്തി പാകിസ്ഥാന്റെ കര്‍താര്‍പൂര്‍ ഇടനാഴി വീഡിയോ. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ കൊല്ലപ്പെട്ട വിഘടനവാദി നേതാവ് ജര്‍നയില്‍ സിങ് ബ്രിന്ദന്‍വാലെയെ ഉള്‍പ്പെടെത്തിയാണ്  പാകിസ്ഥാന്റെ വീഡിയോ. കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് സിഖ് തീര്‍ത്ഥാടകരെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോയിലാണ് ഖലിസ്ഥാന്‍ തീവ്രവാദികളെയും കാണിച്ചിരിക്കുന്നത്.

പാകിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബ്രിന്ദന്‍വാലെക്കൊപ്പം കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഷാബേഗ് സിങിന്റെയും അമൃത് സിങ് ഖല്‍സയുടെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.

സിഖ് മത സംഘടന ദംദാമി തക്‌സലിന്റെ മേധായിവായിരുന്നു ബ്രിന്ദന്‍വാലെ. അഴിമതിയുടെ പേരില്‍ സൈന്യത്തില്‍ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയനായ മേജര്‍ ഷാബേഗ് സിങ് 1984ല്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്കൊപ്പം ചേരുകയായിരുന്നു. നിരോധിത സംഘടനയായ ആള്‍ ഇന്ത്യ സിഖ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതായിരുന്നു ഖല്‍സ.

പാകിസ്ഥാന്‍ നടപടി നിഗൂഢമായ നീക്കമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതികരിച്ചു. പാകിസ്ഥാന്റെ നീക്കങ്ങളെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ എഴുപതു വര്‍ഷമായി കര്‍താര്‍പൂര്‍ ഇടനാഴി തുറക്കണമെന്ന് സിഖ് സമൂഹം ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഈ ആവശ്യം പെട്ടെന്ന് അംഗീകരിക്കാനുള്ള പാകിസ്ഥാന്റെ നീക്കം ദുരുഹമാണെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com