പ്രകോപനവുമായി വീണ്ടും അഭിഭാഷകർ; ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് വക്കീല്‍ നോട്ടീസ്

രാജ്യ തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പൊലീസ് പ്രക്ഷോഭത്തിനെതിരെ പ്രകോപനത്തിന് കാരണക്കാരായ അഭിഭാഷകര്‍ വീണ്ടും രംഗത്ത്
പ്രകോപനവുമായി വീണ്ടും അഭിഭാഷകർ; ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് വക്കീല്‍ നോട്ടീസ്

ന്യൂഡൽ​ഹി: രാജ്യ തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പൊലീസ് പ്രക്ഷോഭത്തിനെതിരെ പ്രകോപനത്തിന് കാരണക്കാരായ അഭിഭാഷകര്‍ വീണ്ടും രംഗത്ത്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് സുപ്രീം കോടതി അഭിഭാഷകര്‍ വക്കീല്‍ നോട്ടീസ് അയച്ചു. പ്രതിഷേധിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയില്ലാത്തതിന് കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

പൊലീസ്- അഭിഭാഷക സംഘർഷത്തിൽ രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഡൽഹി പൊലീസ് ഇന്ന് പുനഃപരിശോധനാ ഹർജി നൽകും. ഹര്‍ജി ഇന്നു തന്നെ പരിഗണിച്ചേക്കും.

പൊലീസുകാരെ മര്‍ദിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി  ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഡല്‍ഹി പൊലീസ് നടത്തിയ സമരം ഡൽഹിയെ സ്തംഭിപ്പിച്ചിരുന്നു. ഇന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാൻ പൊലീസുകാർ തീരുമാനിച്ചത്.  

കുറ്റക്കാരായ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കും, പരുക്കേറ്റ പൊലീസുകാര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് മണിക്കൂറുകള്‍ നീണ്ട സമരം അവസാനിച്ചത്.  സമരം നടത്തിയ പൊലീസുകാരോട് ജോലിയില്‍ പ്രവേശിക്കാനും കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസുകാര്‍ക്കെതിരായ അക്രമം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരുക്കേറ്റ പൊലീസുകാര്‍ക്കായി നീതി പൂര്‍വമായ നടപടികള്‍ കൊക്കൊള്ളുമെന്നും കമ്മീഷണര്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി.

പ്രധാനമായും അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പൊലീസുകാരുടെ സമരം. പൊലീസുകാരുടെ സസ്‌പെന്‍ഷനും സ്ഥലം മാറ്റവും റദ്ദാക്കുക, പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യുക, പരുക്കേറ്റ പൊലീസുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് പിന്‍വലിക്കുക, അക്രമികളായ അഭിഭാഷകരുടെ ലൈസന്‍സ് റദ്ദാക്കുക  എന്നിവയായിരുന്നു.

സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്, കര്‍ണാടക ബിഹാര്‍ പൊലീസ് അസോസിയേഷനുകളും രംഗത്തെത്തി. കേരള ഐപിഎസ്, ഡല്‍ഹി ഐഎഎസ് അസോസിയേഷനുകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com