അയോധ്യ കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയാനിരിക്കേ രാജ്യം മുഴുവന്‍ അതീവ ജാഗ്രതയിലാണ്. കേസിലെ രണ്ട് പരാതിക്കാര്‍ക്കുമൊപ്പം സഞ്ചരിച്ച ശരദ് ശര്‍മ്മയ്ക്ക് കേസിന്റെ കാലത്തെ ഓര്‍മ്മകള്‍ മറക്കാന്‍ സാധിക്കാത്തതാണ്. വിധിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ശരദ് ശര്‍മ്മയ്ക്ക് അതിയായ മാനസ്സിക പിരിമുറുക്കമുണ്ട്, പക്ഷേ സമചിത്തത കൈവിടുന്നില്ല.
രാമക്ഷേത്രം നിര്‍മ്മിക്കാനായി കൊണ്ടുവന്ന കല്ലുകളും മാതൃകകളും നിറഞ്ഞിരിക്കുന്ന കര്‍സേവക്പുരത്തിലാണ് ശര്‍മ്മയുള്ളത്. 1990 സെപ്റ്റംബറിലാണ് ഈ 'കാര്യശാല' സ്ഥാപിതമായത്.
കേസിലെ പരാതിക്കാരായ രണ്ടുകൂട്ടര്‍ക്കും ഒപ്പം റിക്ഷയില്‍ സഞ്ചരിരച്ച അനുഭവം ഒരുപാടുണ്ട് ശര്‍മ്മക്ക്. ഒരാള്‍ ഗുരുവും 1992ലെ രാം ജന്‍മഭൂമി ന്യാസുമായിരുന്ന പരമഹംസ് രാമചന്ദ്ര ദാസും മറ്റൊരാള്‍ മുസ്‌ലിം വിഭാഗത്തിന് വേണ്ടി കോടതിയെ സമീപിച്ച ഹാഷിം അന്‍സാരിയും.
1992ല്‍ ബാബാരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ന്യാസില്‍ അംഗമായിരുന്ന ശര്‍മ്മയ്ക്ക് പതിനെട്ട് വയസ്സാണ്. 'രാമക്ഷേത്രം നിര്‍മ്മിക്കാനായി കൊണ്ടുവന്ന കല്ലുകള്‍ക്കൊപ്പം ഞങ്ങളീ കാര്യശാലയില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പക്ഷേ എന്റെ ഗുരുവും ഹാഷിം അന്‍സാരിയും ഒരേ റിക്ഷയില്‍ സഞ്ചരിച്ചിട്ടുണ്ട്. ചില സമയങ്ങളില്‍ കോടതിയില്‍ പോയിരുന്നതുപോലും ഒരുമിച്ചായിരുന്നു. ഞങ്ങളുടെ വികാരങ്ങള്‍ വ്യത്യസ്തമാകാം, പക്ഷേ മനസ്സാക്ഷി അങ്ങനെയല്ല'- ശര്‍മ്മ പറയുന്നു.
മാര്‍ബിള്‍ കല്ലുകള്‍ ഉള്‍പ്പെടെയുള്ള കല്ലുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. രാമക്ഷേത്രം നിര്‍മ്മിക്കാനായി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന കല്ലുകളും സാധനങ്ങളും ഈ കാര്യശാലയിലുണ്ട്. രാമക്ഷേത്ര നിര്‍മ്മിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ശര്‍മ്മ.
'പിങ്ക് സാന്റ് സ്റ്റോണ്‍ കൊണ്ടാണ് രാമക്ഷേത്രത്തിന്റെ ആദ്യ രണ്ടു നിലകള്‍ കെട്ടാന്‍ ഉദ്ദേശിക്കുന്നത്. നൃത്ത മണ്ഡപം, ഗര്‍ഭഗൃഹം എന്നിവയും ഇതുകൊണ്ട് നിര്‍മ്മിക്കും. 265അടി ഉയരവും 140അടി വീതിയുമുള്ളതായിരിക്കും ക്ഷേത്രം'-ശര്‍മ്മ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ